കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയെ പിന്തുണക്കാതെ വേട്ടക്കാരനൊപ്പം നിന്ന മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് യുവ സംവിധായിക അഞ്ജലി മേനോൻ.
' 2017 ൽ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകൾ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ‘മീ ടൂ’ ക്യാംപെയിന് ബോളിവുഡ് നൽകുന്ന പിന്തുണ വലുതാണ് . സ്ത്രീകളുടെ അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങൾ സിനിമാ വ്യവസായത്തിൽ അനുവദിക്കില്ലെന്ന നിലപാടാണ് ശക്തമായ നടപടികളിലൂടെ മുംബൈയിലെ സിനിമാ ലോകം കാട്ടിത്തരുന്നത്.
മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വർഷത്തോളം പ്രവർത്തിച്ചു വന്ന ഒരു നടിയെ 2017 ൽ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവർ സംഭവത്തിനു തൊട്ടുപിന്നാലെ പൊലീസിൽ പരാതിയും നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി ഇവർ മുന്നോട്ടു പോകുകയും ചെയ്യുന്നു.
കേരളം ശക്തമായ സിനിമാ സംഘടനകൾ പ്രവർത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തിൽ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവർത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല.
എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്. - ‘ടേക്കിങ് എ സ്റ്റാൻഡ്’ എന്ന തലക്കെട്ടോടെ ബ്ലോഗിൽ അഞ്ജലി മേനോന്‍റെ പ്രതികരണം ഇതായിരുന്നു . മുന്‍പ് ഡബ്ല്യൂ സി സി എന്ന മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ അംഗമായിരുന്നു അഞ്ജലി .