മുംബൈ∙ രാജ്യം വീണ്ടും ഗാന്ധിയൻ അണ്ണാ ഹസാരെയുടെ വിപ്ലവകരമായ സമരമുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും കർഷക ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് അണ്ണാ ഹസാരെ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാരം ഇന്നുമുതൽ. മുംബൈയിലെ അഹമ്മദ്നഗർ ജില്ലയിലെ തന്റെ ഗ്രാമമായ റാളെഗൺ സിദ്ധിയില്‍ ആരംഭിക്കുന്നത് .
ഒട്ടേറെ അണികൾ ഇവിടെയെത്താൻ തയാറെടുത്തെങ്കിലും അതതു സംസ്ഥാനങ്ങളിൽ സമാന്തര പ്രക്ഷോഭങ്ങൾ നടത്താനാണു ഹസാരെയുടെ ഓഫിസിൽ നിന്നുള്ള നിർദേശം. റഫാലിൽ ചില വെളിപ്പെടുത്തലുകൾ നടത്തുമെന്നും ഹസാരെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും ഓഫിസുകൾ ലോകായുക്തയുടെ പരിധിയിൽ ഉൾപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. സമരം പിൻവലിക്കണമെന്ന് അഭ്യർഥിച്ചു കഴിഞ്ഞ ദിവസം മന്ത്രി ഗിരീഷ് മഹാജൻ ഹസാരെയെ സന്ദർശിച്ചതിനു പിന്നാലെയാണിത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്രസര്‍ക്കാരും സമരത്തെ ആശങ്കയോടെയാണ് കാണുന്നത്.