കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ ആറ് സീറ്റിൽ വിജയമുറപ്പിച്ച് എൽഡിഎഫ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി പൂർത്തിയായപ്പോൾ ആന്തൂർ നഗരസഭയിൽ ആറ് സീറ്റിൽ എൽഡിഎഫിന് എതിരാളികളില്ല.
നഗരസഭയിലെ രണ്ടാം വാർഡിൽ സി.പി.മുഹാസ്, മൂന്നാം വാർഡിൽ എം.പ്രീത, പത്താം വാർഡിൽ എം.പി.നളിനി, 11-ാം വാർഡിൽ എം.ശ്രീഷ, വാർഡ് 16 ൽ ഇ.അഞ്ജന, 24-ാം വാർഡിൽ വി.സതിദേവി എന്നിവരാണ് എതിർ സ്ഥാനാർഥികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ആന്തൂരില്‍ കഴിഞ്ഞ തവണ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബാക്കി വന്ന 14 സീറ്റും എല്‍ഡിഎഫ് തന്നെയാണ് വിജയിച്ചത്.
കണ്ണൂരിൽ മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും എൽഡിഎഫിന് എതിരാളികളില്ല. കണ്ണൂർ ജില്ലയിൽ ആകെ 15 വാർഡുകളിലാണ് എൽഡിഎഫിന് എതിരാളികളില്ലാത്തത്.
ഇതുകൂടാതെ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് (രണ്ട് വാർഡുകൾ), കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്ത് ( മൂന്ന് വാർഡുകൾ) കയ്യൂർ ചീമേനി പഞ്ചായത്ത് (ഒരു വാർഡ്) എന്നിവിടങ്ങളിലാണ് ഇടതു മുന്നണി സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. ഇവിടങ്ങളിൽ മറ്റ് സ്ഥാനാർഥികളാരും പത്രിക നൽകിയിട്ടില്ല.