സിനിമയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ നടി അപർണ്ണാ ബാലമുരളി. സിനിമയിൽ സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന രംഗങ്ങളെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് അപർണ്ണ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അപർണ.
‘സിനിമയിൽ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങൾ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ‘
പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചർച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങൾ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാൽ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു.
സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ നിരവധി താരങ്ങളാണ് ഇപ്പോൾ രംഗത്തെത്തുന്നത്. നേരത്തെ നടൻ പ്രിഥ്വിരാജും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സമാന അഭിപ്രായവുമായി തിരക്കഥകൃത്ത് ശ്യാം പുഷ്‌കറും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.