സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകൻ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങിനെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ വനിതാ താരം ഡാനിയേലെ വ്യാറ്റ് രംഗത്ത്. നെറ്റ്‌സില്‍ അര്‍ജുനെതിരേ ബാറ്റ് ചെയ്യാന്‍ തനിക്കു അവസരം ലഭിച്ചിരുന്നതായും വളരെ വേഗമുള്ള, അപകടകാരിയായ ബൗളറാണ് അർജുനെന്നുമായിരുന്നു വ്യാറ്റിന്റെ അഭിപ്രായം.
അണ്ടര്‍ 19 തലത്തില്‍ കളിച്ചു കൊണ്ടിരിക്കുന്ന അര്‍ജുന്‍ ഇടം കൈയ്യൻ പേസ് ബോളറാണ്. ഒപ്പം ബാറ്റിങ്ങും ചെയ്യും. സ്ഥിരമായി യുകെയില്‍ സന്ദര്‍ശനം നടത്തുകയും അന്താരാഷ്ട്ര താരങ്ങള്‍ക്കെതിരേ നെറ്റ്‌സില്‍ ബൗള്‍ ചെയ്യാറുമുണ്ട്. 2018ല്‍ ഇന്ത്യന്‍ ടീമിനെതിരേയും യുകെയില്‍ വച്ച് അര്‍ജുന്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്തിരുന്നു. അര്‍ജുന്‍ ഇംഗ്ലണ്ടിലെത്തുമ്പോഴെല്ലാം നെറ്റ്‌സില്‍ തനിക്കെതിരേ ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടെന്നു വ്യാറ്റ് പറയുന്നു.
ലോര്‍ഡ്‌സില്‍ പരിശീലനം നടത്താന്‍ അര്‍ജുന്‍ വന്നാല്‍ താനും അവിടെയെത്താറുണ്ട്. ന്യൂ ബോള്‍ കൊണ്ട് തനിക്കെതിരേ ബൗള്‍ ചെയ്യാനും ആവശ്യപ്പെടും. ഇപ്പോള്‍ അര്‍ജുന്റെ ബൗളിങിന് മുമ്പത്തേക്കാള്‍ വേഗം കൂടിയിട്ടുണ്ട്. നിങ്ങളുടെ തലയില്‍ പന്ത് കൊള്ളിക്കുമെന്നാണ് അവന്‍ എല്ലായ്‌പ്പോഴും തമാശയായി പറയാറുള്ളത്. ഇപ്പോൾ നേരിടാന്‍ ബുദ്ധിമുട്ടുള്ള അപകടകാരിയായ ബൗളറായി അവന്‍ മാറി. വ്യാറ്റ് പറയുന്നു.
അര്‍ജുന്‍ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനിടെ സച്ചിനെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും വ്യാറ്റ് പറയുന്നു. 2017ലെ വനിതാ ലോകകപ്പില്‍ ജേതാക്കളായ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു വ്യാറ്റ്. ഇതിനകം 74 ഏകദിനങ്ങളും 109 ടി20 കളും താരം ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുണ്ട്.