മുംബൈ; റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയെ ഇന്ന് മുംബൈ പൊലീസ് ചോദ്യം ചെയ്യും.പൊലീസിന് മുന്നിൽ ഹാജരാകുന്നത് ഒഴിവാക്കണമെന്ന അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണിത്. എന്നാൽ അദ്ദേഹത്തിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
അർണബിനും ചാനലിനുമെതിരെ രണ്ട് കേസുകളാണുള്ളത്. ഒന്നും നാഗ്പൂരിലും മറ്റൊന്ന് മുംബൈയിലും. പൽഗാർ ആൾക്കൂട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട ടെലിവിഷൻ ചർച്ചയ്ക്കിടയിൽ സോണിയാ ഗാന്ധിക്കെതിരെ അർണബ് നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെയാണ് സംസ്ഥാന ഊർജമന്ത്രിയും കോൺഗ്രസ് നേതാവുമായ നിധിൻ റാവത്ത് നാഗ്പൂരിൽ കേസ് നൽകിയത്. മറ്റൊന്ന് മുംബൈ ബാന്ദ്രെയിൽ അതിഥി തൊഴിലാളികൾ തടിച്ചുകൂടിയ സംഭവത്തെ വർഗീയവത്കരിച്ചുവെന്ന കേസാണ്. ഇർഫാൻ അബൂബക്കർ ഷേക്ക് എന്നായാളാണ് പരാതിക്കാരൻ.
രണ്ടിലും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യാനായി ഹാജരാകാനാണ് അർണബിനോട് പോലിസ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ എഫ്.ഐ .ആർ റദ്ദാക്കണമെന്നും പോലിസ് ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അർണബ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.മുംബൈ എൻ. എം ജോഷി മാർഗ് പോലിസ് സ്റ്റേഷനിൽ രാവിലെ 11 മണിക്കാണ് അർണബ് ഹാജരാകേണ്ടത്. ചാനലിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ എസ്. സുന്ദരത്തോടും സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.