പാലക്കാട് : വേട്ടപ്പട്ടികളെ ഉപയോഗിച്ച് പന്നികളെ വേട്ടയാടിപ്പിടിക്കുന്ന സംഘത്തിലെ 4 പേരെ മലപ്പുറം കരുവാരക്കുണ്ട് വനം ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ കൊടികുത്തിമലയിലെ സ്വകാര്യ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് പ്രതികള്‍ പിടിയിലായത്.
പാലക്കാട് നെല്ലിയാമ്പതി സ്വദേശി സഞ്ജയ്, നെന്മാറ സ്വദേശികളായ സതീഷ്, ഗിരീഷ്, ഗുരുവായൂരപ്പൻ, എന്നിവരാണ് വനം ഉദ്യോഗസ്ഥരുടെ പിടിയിലായത്. വനം വകുപ്പിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്.
വേവിച്ചതും വേവിക്കാത്തതുമായ പന്നിമാംസം പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. പരിശീലനം ലഭിച്ച പത്തിലധികം വേട്ടപ്പട്ടികളെ പ്രതികള്‍ വളര്‍ത്തുന്നതായി വിവരമുണ്ട്.
വേട്ടയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളും മാംസം കടത്താനുപയോഗിച്ച ബൈക്കും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പ്രതികളായ സതീഷ്, ഗിരീഷ് എന്നിവരെ സംഭവ സ്ഥലത്തു നിന്നും ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പേരെ നെൻമാറയിൽ വെച്ച് പിടികൂടിയത്. പ്രതികളെ മഞ്ചേരി വനംവകുപ്പ് കോടതിയിൽ ഹാജരാക്കി.