മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ് (ടിആർപി) തട്ടിപ്പ് കേസില്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ സിഇഒ പാർത്തോ ദാസ് ഗുപ്തയെ മുംബൈ പൊലീസ് ആറസ്റ്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15ാമത്തെ വ്യക്തിയാണ് ഗുപ്ത. പൂനെ ജില്ലയിലെ രാജ്ഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് (സിഐയു) ആണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മുംബൈയിലെ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ ആറിനാണ് ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ബാര്‍ക് മുന്‍ സിഒഒ റാമില്‍ രാംഗരിയ അടക്കമുള്ളവരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
ചില ചാനലുകൾ ടിആർപിയിൽ തട്ടിപ്പ് നടത്തിയതായി കാണിച്ച് ഹൻസ റിസർച്ച് വഴി റേറ്റിങ് ഏജൻസിയായ ബാർക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടി ആരംഭിച്ചത്.
തെരഞ്ഞെടുത്ത വീടുകളിൽ പ്രത്യേക ഉപകരണംവഴി വ്യൂവർഷിപ്പ് ഡാറ്റ റെക്കോർഡ് ചെയ്യുന്നതാണ് ബാർക് ചെയ്യുന്നത്. പരസ്യദാതാക്കളെ ആകർഷിക്കുന്നതിൽ നിർണായകമാണ് ബാർക് നൽകുന്ന ടിആർപി റേറ്റിങ്.