ഡൽഹി: രാജ്യതലസ്ഥാനത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ജീവനക്കാരനെ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് 24 കാരനായ കരാറുകാരനെയും ടാക്സി ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. വൈഭവ് ചതുർവേദി എന്ന കരാറുകാരനാണ് ഡിജിസിഎ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായത്.
വിമാനത്തിലെ ശുചിമുറി ഉപയോഗിക്കാൻ ജീവനക്കാർ അനുവദിക്കാത്തതിന്റെ ദേഷ്യത്തിലായിരുന്നു കരാറുകാരൻ, ജീവനക്കാരനെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത്. വിമാനം നിലത്തിറങ്ങുന്ന സമയമായിരുന്നതിനാലാണ് ജീവനക്കാർ ഇയാളെ തടഞ്ഞത്. കരാറുകാരന്റെ നിർദേശപ്രകാരമാണ് താനും ഇതിൽ പങ്കാളിയായതെന്ന് 37കാരനായ ടാക്സി ഡ്രൈവർ കുവാർ സിങ് പൊലീസിനോട് പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ കബളിപ്പിച്ചതെന്നും ഡ്രൈവർ പറയുന്നു.
''മദ്യലഹരിയിലായിരുന്ന ഡിജിസിഎയിലെ മൂന്നോ നാലോ ജീവനക്കാരുമായി വഴക്കുണ്ടായെന്നാണ് ചതുർവേദി പറഞ്ഞത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്ന പേരിലെത്തി ജൂനിയർ സെക്രട്ടറിയേറ്റ് അറ്റന്റ്റായ സുരേന്ദർ പ്രസാദിനെ ഓഫീസിൽ നിന്ന് പിടികൂടി പോവുകയായിരുന്നു''- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
സുരേന്ദറിനെ മെഡിക്കൽ പരിശോധനയ്ക്കായി സഫ്ദർജങ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ പൊലീസിന്റെ അപേക്ഷ ഇല്ലാത്തതിനാൽ ഡോക്ടർമാർ ഇത് നിരസിച്ചു.