അഹമ്മദാബാദ് : സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ‘പ്രൈസ് ടാഗ്’ ഇട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. 32കാരിയായ യുവതിയെ അഹമ്മദാബാദ് സൈബർ ക്രൈം സെല്ലാണ് അറസ്റ്റു ചെയ്തത്.
അഹമ്മദാബാദിലെ ഗോട്ടയിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ രാധ സിങ്ങിനെയാണ് ഇരയുടെ പിതാവിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സൈബർ ക്രൈം സെൽ അറസ്റ്റു ചെയ്തത്. പരാതി നൽകിയ ആളുടെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രമാണ് ഫെയ്സ്ബുക് സ്റ്റോറിയിൽ രാധ അപ്‌ലോഡ് ചെയ്തത്. ചിത്രത്തിനൊപ്പം പെൺകുട്ടിയുടെ ഫോൺ നമ്പറും 2500 രൂപയാണ് വിലയെന്നും രേഖപ്പെടുത്തിയിരുന്നു.
ഇതിനു പുറമേ പരാതിക്കാരന് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും പൊലീസ് പറയുന്നു. ഇതിനുള്ള തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയതായാണ് പൊലീസ് അറിയിച്ചത്. സാങ്കേതിക നിരീക്ഷണത്തിലൂടെയാണ് രാധ ഗോട്ടയിലെ റസിഡൻഷ്യൽ സൊസൈറ്റിയിലാണ് താമസിക്കുന്നതെന്നും കണ്ടെത്തിയതും വെള്ളിയാഴ്ചയോടെ അവരെ കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് അറിയിച്ചു.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് രാധയ്ക്ക് പെൺകുട്ടിയുടെ അച്ഛനോടുള്ള ദേഷ്യമാണ് ഇത്തരത്തിൽ ഒരു പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് വെളിപ്പെടുത്തിയത്. ഡൽഹിയിലായിരുന്ന പ്രതി ആദ്യം അഹമ്മദാബാദിൽ എത്തിയത് നാലു വർഷങ്ങൾക്കു മുൻപാണ്. ഈ സമയം ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ച പ്രതി പരാതിക്കാരനുമായി പരിചയത്തിലാണ്.
പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. എന്നാൽ പെൺകുട്ടിയുടെ അച്ഛനുമായി പിന്നീടുണ്ടായ വഴക്ക് ഒരു പകയായി വളരുകയായിരുന്നെന്നും അതാണ് പെൺകുട്ടിയുടെ ചിത്രം മോശമായി ഉപയോഗപ്പെടുത്തുന്നതിൽ എത്തിച്ചതെന്നും രാധ പറഞ്ഞു. ഐടി ആക്ടും പോക്സോ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.