വേലന്താവളം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും കൂട്ടാളിയും 70 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായി. കല്ലടിക്കോട് ചുങ്കം പീടികപ്പറമ്പിൽ സനു എന്ന ചുക്ക് സനു (39), സുഹൃത്ത് മണ്ണാർക്കാട് വെട്ടിക്കല്ലടി ഷഫീഖ് (27) എന്നിവരെയാണ് പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നലെ അർദ്ധരാത്രി വേലന്താവളം ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടിയത്.
ആന്ധ്രപ്രദേശിൽ നിന്നും ആഡംബര കാറിൻ്റെ ഡിക്കിക്കകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു കഞ്ചാവ്. നിരവധി തവണ കഞ്ചാവ് കടത്തിയതായി പ്രതി മൊഴി നൽകി. പിടിച്ചെടുത്ത കഞ്ചാവിന് 50 ലക്ഷം രൂപ വില വരും. ഒന്നാം പ്രതി സനുവിനെ ആഴ്ചകളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പാലക്കാട്, തൃശൂർ , മലപ്പുറം ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക് വിൽപ്പന നടത്തുവാൻ കൊണ്ടുവന്നതാണ്.
സനുവിന് നേരത്തെ മഞ്ചേരി , പെരിന്തൽമണ്ണ , മണ്ണാർക്കാട്, കോങ്ങാട്, എന്നീ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസ് നിലവിലുണ്ട് കൂട്ടകെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഹൈവേ റോബറി, ചീറ്റിംഗ്, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകള്‍ ഉണ്ട്. കുഴൽപ്പണം കടത്തുകാരെ കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സനു.
ആന്ധ്രയിൽ നിന്നും കഞ്ചാവ് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിൻ്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ സംസ്ഥാന അതിർത്ഥികളിൽ ലഹരി വിരുദ്ധ സേനയിലെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയായിരുന്നു.
കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ ശശിധരൻ, സബ് ഇൻസ്പെക്ടർ രാജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്. ജലീൽ, ജോൺസൺ ലോബോ ടി.ആര്‍ സുനിൽ കുമാർ, റഹീം മുത്തു, സി.എസ് സാജിദ്, ആര്‍. കിഷോർ, കൃഷ്ണദാസ്, യു. സൂരജ് ബാബു, കെ .അഹമ്മദ് കബീർ, ആര്‍. വിനീഷ്, ആര്‍. രാജീദ്, എസ്.ഷനോസ്, കെ. ദിലീപ്, എസ്. ഷമീർ, എ.ആര്‍. ക്യാമ്പ് എസ്ഐ ഗംഗാധരൻ, കെഎപിപി സി നിധീഷ്.വി, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ചന്ദ്രൻ, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ സുധീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.