ഈ മാസം 13 ന് ഒരു സുഹൃത്ത് പകർത്തിയത്. അഫ്‌ഗാൻ സേനാംഗങ്ങൾക്കൊപ്പം 15 മണിക്കൂർ തുടർച്ചയായ യാത്രയ്ക്കുശേഷം അല്പസമയവിശ്രമത്തിൽ ഡാനിഷ് സിദ്ദിഖി.
ലോകം കാണാതെപോയ എന്തെല്ലാം കാഴ്ചകളായിരുന്നു അദ്ദേഹം നമുക്കായി സമ്മാനിച്ചത്. റോഹൻഗ്യകളുടെ നരകജീവിതം ലോകത്തിനുമുന്നിൽ തുറന്നുകാട്ടിയതിനാണ് പുലിറ്റ്സർ പുരസ്ക്കാരം അദ്ദേഹത്തെ തേടിവന്നത്.
ഡൽഹി കലാപം, കർഷക സമരം, കോവിഡ് ലോക്ക് ഡൗൺ കാലത്തുനടന്ന കൂട്ട പലായനം, രണ്ടാം കോവിഡ് വ്യാപനസമയത്തെ ദൈന്യ ദൃശ്യങ്ങൾ,മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിച്ചതും ഗംഗയിൽ ഒഴുക്കിയതുമൊക്കെ അദ്ദേഹം തൻ്റെ ക്യാമറയിൽ പകർത്തി ലോകത്തിനു സമർപ്പിച്ചു.
മറ്റാരും കടന്നുചെല്ലാൻ മടിക്കുന്ന സംഘർഷമേഖലകളിൽ ലവലേശം ഭയമില്ലാതെ കടന്നുചെന്ന് ദൃശ്യങ്ങൾ തൻ്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിനു സമ്മാനിച്ച ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി ഇനി നമ്മോടൊപ്പമില്ല. ആ മിഴികൾ എന്നേക്കുമായടഞ്ഞു.
ഇനിയാ ക്യാമറക്കണ്ണുകൾ നമുക്കായി വിലപ്പെട്ട ദൃശ്യങ്ങൾ പകർത്തപ്പെടില്ല. ഇന്ത്യയിലെ റോയിട്ടർ ക്യാമറാമാനായി കഴിഞ്ഞ 11 വർഷത്തെ മികവുറ്റ സേവനമാണ് അദ്ദേഹത്തിൻ്റെ ട്രാക്ക് റിക്കാർഡ്.
അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള Spin Boldak ജില്ലയിൽ വച്ചാണ് അഫ്‌ഗാൻ സൈനികാധികാരികൾക്കൊപ്പം യാത്രചെയ്യവേ താലിബാന്റെ റോക്കറ്റാക്രമണത്തിൽ മുംബൈ സ്വാദേശിയായ റോയിട്ടർ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി (40) വ്യാഴാഴ്ച രാത്രി കൊല്ലപ്പെടുന്നത്.
യുദ്ധരംഗത്ത് അഫ്‌ഗാൻ സേനയ്‌ക്കൊപ്പം നെഞ്ചിൽ PRESS എന്ന് വലിയ അക്ഷരത്തിലെഴുതിയ ജാക്കറ്റ് ധരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ യാത്രകൾ. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം കാണ്ഡഹാറിലെത്തിയത്.
ലോകത്തിനാകെ തീരാനഷ്ടമാണ് ഞങ്ങളുടെ പ്രിയങ്കരനായ സുഹൃത്തിന്റെ വിയോഗം എന്നാണ് ഇന്ത്യയിലെ അഫ്‌ഗാൻ അംബാസഡർ ഡാനിഷിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഇന്ന് ഡൽഹിയിൽ പറഞ്ഞത്. അതെ നമുക്കും നഷ്ടം തന്നെയാണ് ഈ വിയോഗം.