പാലക്കാട്: അഭിനയ ജീവിതത്തിൽ നാലു പതിറ്റാണ്ട് പൂർത്തീകരിച്ച കലാ സംസ്ക്കാരിക പ്രവർത്തകൻ കെ.പി. ഹരി ഗോകുൽദാസിനെ സുഹൃത്തുക്കളും നാടക പ്രവർത്തകരും ചേർന്ന് ആദരിച്ചു.
കലാവേദികളിലും പ്രൊഫഷണൽ നാടകരംഗത്തും പുതുചലനങ്ങൾ സൃഷ്ടിച്ച മാനവികതയുടെയും സ്നേഹത്തിന്റെയും വഴികാട്ടിയാണ് ഹരി ഗോകുൽ ദാസെന്ന് ആദരം ഒരുക്കിയ അജീഷ് മുണ്ടൂർ പറഞ്ഞു. ടാപ് നാടക വേദി ആഗസ്റ്റ് 15 ന് നടത്തുന്ന ഓൺലൈൻ നാടകോത്സവത്തിന്റെ റിഹേഴ്‌സൽ വേദിയിൽ വച്ചാണ് സിനിമ സംവിധായകൻ രാധാകൃഷ്ണൻ പള്ളത്ത് ഹരിയെ പൊന്നാട അണിയിച്ച് ആദരിച്ചത്. സ്നേഹോപഹാരവും നൽകി.
അജീഷ് സംവിധാനം ചെയ്യുന്ന 'മരണ വീട്' എന്ന് പേരിട്ടിരിക്കുന്ന നാടകം വർത്തമാന കാല സ്ത്രീജീവിതത്തെയും സ്ത്രീധന ദുരന്തത്തെയും അടയാളപ്പെടുത്തുന്നു. പഠന കാലത്തു തന്നെ തികഞ്ഞ നാടക തല്പരനായിരുന്ന ഹരിഗോകുൽദാസ് എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകത്തിൽ അഭിനയിച്ചത്. മൂസത് മാഷിന്റെ പഠന കളരിയിലൂടെ ആയിരുന്നു നാടകത്തിലേക്കുള്ള അരങ്ങേറ്റം.
നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം പാലക്കാട്ടെ പല സംവിധായകരുടെയും അടുത്തെത്തിച്ചു. നീണ്ട മുപ്പത്തിയാറ് വർഷം പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തപ്പോഴും കല കൈവിട്ടില്ല. കോങ്ങാട് നാടക സംഘത്തിന്റേതുൾപ്പടെ 300 ഓളം നാടകങ്ങൾക്കൊപ്പം സഞ്ചരിച്ചു. 40 വർഷത്തെ നാടകസപര്യയിൽ നൂറു കണക്കിന് വേദികളിൽ നാടകമവതരിപ്പിച്ചു.
പ്രൊഫഷണൽ നാടകരംഗത്തേക്ക് വന്നതിനു ശേഷം സിനിമയിലും ചില വേഷങ്ങൾ ചെയ്തു.
രാധാകൃഷ്ണൻ പള്ളത്തിന്റെ 'വികൽപം' ഉൾപ്പെടെ നിരവധി സിനിമകളിലും അഭിനയിച്ചു.
പോയകാലത്തെ നാടക സംഭാഷണങ്ങള്‍ ഉരുവിട്ടുകൊണ്ട് ഊര്‍ജസ്വലനായി കലാ വഴിയിൽ നീങ്ങുന്ന ഈ അഭിനേതാവിന് കുടുംബാംഗങ്ങളും കൂട്ടുകാരും എല്ലാ പിന്തുണയും നല്‍കുന്നു.
ഒലവക്കോട് റെയിൽവേ കോളനി മേലെപ്പുറത്താണ് താമസം. ഭാര്യ: പത്മജ. കൃഷ്ണദാസ്, സോനു
എന്നിവരാണ് മക്കൾ.
കലാ സംസ്ക്കാരിക പ്രവർത്തകൻ ഒലവക്കോട് റെയിൽവേ കോളനി കെ.പി ഹരി ഗോകുൽദാസിനെ 'മരണ വീട്' നാടക പരിശീലന ക്യാമ്പിൽ സുഹൃത്തുക്കളും നാടക പ്രവർത്തകരും ചേർന്ന് ആദരിച്ചപ്പോൾ