തൊടുപുഴ : അച്ഛന്‍ മരിച്ചതോടെ അമ്മയുടെ കാമുകനില്‍ നിന്നും കൊടും ക്രൂരതകള്‍ സഹിക്കേണ്ടിവന്ന 7 വയസുകാരന്‍ സ്കൂളില്‍ പോയിട്ടുള്ളത് ഏതാനും മാസങ്ങളാണ് .
എങ്കിലും പഠനത്തില്‍ മിടുക്കനായിരുന്നു. അവന്റെ നോട്ട്ബുക്കുകളിൽ ആ കുരുന്ന് വരച്ചിട്ട ചിത്രങ്ങൾക്കല്ലാം ഒരു സമാനതയുണ്ടായിരുന്നു, മരിച്ചുപോയ അവന്‍റെ അച്ഛന്റെ മുഖം, അതേ കണ്ണാടിയുടെ രൂപം.
അച്ഛനൊപ്പം അവനുണ്ടായിരുന്ന സന്തോഷകരമായ ഒരു ബാല്യത്തിന്‍റെ ഓര്‍മ്മകളായിരുന്നിരിക്കണം അത്. അച്ഛന്‍ മരിച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അമ്മ കുഞ്ഞുങ്ങളെയും കൂട്ടി അരുണ്‍ എന്ന മനുഷ്യമൃഗത്തോടൊപ്പം ഇറങ്ങിപ്പോയത്.
അവന്റെ സ്കൂൾ ബാഗും ഷൂസും ഇപ്പോൾ ആ വീട്ടിൽ അനാഥമാണ്. സ്കൂളിൽ എല്ലാ പരീക്ഷകൾക്കും അവന്‍ വെരി ഗുഡ് സ്വന്തമാക്കിയിരുന്നു.
‘പട്ടിണിക്കിട്ടിരുന്നു കുഞ്ഞുങ്ങളെ.. ഈ കൊടിയ മർദനം ഏൽക്കുന്ന ദിവസം പോലും അവർ കുഞ്ഞിന് ഒന്നും കൊടുക്കാതെയാണ് കറങ്ങാൻ പോയത്. തിരികെയെത്തിയപ്പോഴാണ് മൂത്രമൊഴിച്ചെന്ന് പറഞ്ഞ് ആ കുഞ്ഞിനോട് കൊല്ലാക്കൊല ചെയ്തത്...’ - അയല്‍ക്കാര്‍ പറയുന്നു.
ഇത്തരത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കൊടിയ പീഡനങ്ങളാണ് കുമാരമംഗലത്തെ ആ വീട്ടിൽ കുട്ടി അനുഭവിച്ചത്. ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങിയ ബാലന്‍റെ സംസ്കാരം ശനിയാഴ്ച വൈകിട്ട് അവന്‍റെ അമ്മയുടെ ഉടുമ്പന്നൂരിലെ വീട്ടുവളപ്പില്‍ നടത്തി.