തൊടുപുഴ∙ കേരളത്തിന്റെ മനസുകളില്‍ കണ്ണീര്‍ക്കടലായി മാറിയ ഏഴു വയസുകാരന്‍ ഓര്‍മ്മയായി. മനസാക്ഷിയുള്ളവര്‍ക്ക് കേള്‍ക്കാന്‍പോലും കഴിയാത്ത വിധം ക്രൂരമായ കൊടുംപീഡനങ്ങള്‍ക്ക് വിധേയനായി മരണത്തിനു കീഴടങ്ങിയ കുട്ടിയുടെ സംസ്കാരം വൈകിട്ട് മാതാവായ യുവതിയുടെ ഉടുമ്പന്നൂരിലെ വീട്ടുവളപ്പില്‍ നടന്നു.
അതേസമയം കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. അച്ഛന്‍ മരിച്ചതിനു ശേഷം അമ്മ സുഹൃത്തിനൊപ്പം താമസം തുടങ്ങിയതോടെ ഏഴും നാലും വയസ്സുള്ള പിഞ്ചുകുട്ടികള്‍ നേരിട്ടത് സമാനതകളില്ലാത്ത കൊടുംക്രൂരതകളാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
കുട്ടിയുടെ തലയോട്ടിയുടെ മുന്‍പിലും പുറകിലും ആഴത്തില്‍ മുറിവുണ്ടായിരുന്നു. തലയോട്ടിയിലെ പ്രധാന മുറിവ് നീളമുള്ളതായിരുന്നു. ശരീരത്തില്‍ ഏറ്റ ശക്തമായ പ്രഹരത്തില്‍ വലത് വാരിയെല്ല് ഒടിഞ്ഞുതൂങ്ങിയിരുന്നു. മുഖത്തും കൈകളിലും കാലുകളിലും മാരകമായ മുറിവേറ്റതിന്റെ പാടുകളുണ്ടായിരുന്നു. കുട്ടിയെ കൈയ്യില്‍ തൂക്കി എടുത്തെറിഞ്ഞവിധമുള്ള പരിക്കുകള്‍ വ്യക്തമായിരുന്നു.
രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്. റാസ്‌കല്‍ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്.
മൂത്ത കുട്ടിക്കായിരുന്നു കൂടുതല്‍ മര്‍ദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതല്‍ സമനില തെറ്റുമ്പോള്‍ ഇളയ കുട്ടിയെയും മര്‍ദിക്കും. തടയാന്‍ ശ്രമിച്ചാല്‍ യുവതിയെ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ശേഷവും കുട്ടികള്‍ക്ക് ഭക്ഷണം പോലും നല്‍കാതെ അവരെ ഒറ്റയ്ക്ക് വീട്ടില്‍ പൂട്ടിയിട്ട് പുറത്തുപോകുന്ന അരുണും യുവതിയും ചിലപ്പോള്‍ പുലര്‍ച്ചെയാണ് മടങ്ങിയെത്തിയിരുന്നത്. ഇരുവരും ഒന്നിച്ചു താമസം തുടങ്ങിയത് മുതല്‍ കുട്ടികള്‍ ഈ പീഡനം സഹിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത് .
രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയാല്‍ പുലര്‍ച്ചെയാണു തിരിച്ചെത്തുന്നത്. യുവതിയാണു കാര്‍ ഡ്രൈവ് ചെയ്യുന്നത്. ഒരു മാസം മുന്‍പു മങ്ങാട്ടുകവലയിലെ തട്ടുകടയില്‍ യുവതിക്കും കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ അസഭ്യം പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. നാട്ടുകാര്‍ കൂടിയതോടെ സ്ഥലം വിട്ടു.
പ്രതി അരുണ്‍ ഒന്നര മാസം മുന്‍പു ഷോപ്പിങ് കോംപ്ലക്‌സിനു മുന്നില്‍ മൂത്ത കുട്ടിയുമായി റോഡരികില്‍ നിന്ന് ആരെയോ ഫോണിലൂടെ അസഭ്യം പറയവേ നാട്ടുകാര്‍ ഇടപെട്ടു. ഒരു യുവതി കാറോടിച്ചെത്തി. ഡോറില്‍ 2 വട്ടം ആഞ്ഞിടിച്ച ശേഷം കുട്ടിയെ വലിച്ച് ഉള്ളില്‍ കയറിയ ഇയാള്‍, യുവതിയുടെ കരണത്തടിച്ചു.
തുടര്‍ന്ന് സ്റ്റിയറിങ്ങില്‍ കാലെടുത്തു വച്ചു. ജനം കൂടിയപ്പോള്‍ യുവതി വേഗത്തില്‍ കാറോടിച്ചു പോയി. യുവതിയെ വീട്ടില്‍ വച്ചും വഴിയില്‍ വച്ചും അരുണ്‍ മര്‍ദിക്കുന്നതിനു പലരും സാക്ഷികളാണ്.