ഡല്‍ഹി : വിദ്യാർഥി നേതാവ്, അഭിഭാഷകൻ, രാജ്യസഭ എംപി, കേന്ദ്രമന്ത്രി, ബിജെപിയുടെ താര പ്രചാരകൻ. ഇങ്ങനെ പദവികളേറെയാണ് ജയ്റ്റ്ലിക്ക്. ജയ്റ്റ്ലിയുടെ പിതാവ് ലാഹോറിൽ അഭിഭാഷകനായിരുന്നു. അമ്മ രത്തൻ പ്രഭ അമൃത്‌സർ സ്വദേശിയും. ഇന്ത്യ–പാക്ക് വിഭജനകാലത്ത് അമൃത്‌സറിലായിരുന്നു ഇരുവരും.
ആ സമയം ജയ്റ്റ്ലിയുടെ മൂത്ത സഹോദരിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു രത്തൻ. ഇന്ത്യയിൽ തുടരാനായിരുന്നു ആ ദമ്പതികളുടെ തീരുമാനം. ജയ്റ്റ്ലിയുടെ കുടുംബം പിന്നീട് ഡൽഹിയിലേക്കു താമസം മാറി.
ഡൽഹിയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്സ് സ്കൂളിലായിരുന്നു ജയ്റ്റ്ലിയുടെ സ്കൂൾ പഠനം (1957-69). ശ്രീ റാം കോളജിൽ കൊമേഴ്സിൽ ബിരുദപഠനം. ഡൽഹി സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി(1973-77) ജയ്റ്റ്ലി പിതാവ് മഹാരാജ് കിഷന്റെ പാത പിന്തുടർന്ന് അഭിഭാഷകവൃത്തിയിലേക്കു കടന്നു. സാമൂഹിക പ്രവർത്തകയായിരുന്നു ജയ്റ്റ്ലിയുടെ അമ്മ രത്തൻ പ്രഭ
975ൽ അടിയന്തരാവസ്ഥാ കാലത്ത് എബിവിപി നേതാവായിരിക്കെ കോളജിൽ നിന്ന് ജയ്റ്റ്ലി അറസ്റ്റ് ചെയ്യപ്പെട്ടു. 19 മാസം തിഹാർ ജയിലിലായി. ജയപ്രകാശ് നാരായണന്റെ വിപ്ലവാഹ്വാനത്തിന്റെ ചുവടുപിടിച്ച് നിരോധനാജ്ഞ ലംഘിച്ച് ഡൽഹി സർവകലാശാല ക്യാംപസിൽ പ്രകടനം നടത്തിയതിനായിരുന്നു അറസ്റ്റും കരുതൽ തടങ്കലും.
തിരികെയെത്തിയ അദ്ദേഹം ജനസംഘം പാർട്ടിക്കൊപ്പം ചേർന്നു. വൈകാതെ എംബിവിപി ഡല്‍ഹി അധ്യക്ഷസ്ഥാനത്തും ദേശീയ സെക്രട്ടറി സ്ഥാനത്തുമെത്തി. ബിജെപി രൂപീകരിക്കപ്പെട്ടപ്പോൾ, 1980ൽ അതിന്റെ യുവജനവിഭാഗം അധ്യക്ഷനായി.
1999ലാണ് ജയ്റ്റ്ലി ആദ്യമായി മന്ത്രിയാകുന്നത്. വാർത്താ വിതരണ–പ്രക്ഷേപണ സഹമന്ത്രിയായിട്ടായിരുന്നു തുടക്കം. വാജ്പേയിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് ഒരൊറ്റ വർഷത്തിനപ്പുറം കാബിനറ്റ് പദവിയും ലഭിച്ചു. രാജിവച്ച മന്ത്രി റാം ജഠ്മലാനിയുടെ വകുപ്പുകളായ നിയമം, നീതിന്യായം, കമ്പനികാര്യം, ഷിപ്പിങ് എന്നിവയാണു ലഭിച്ചത്. വാജ്പേയി, മോദി സർക്കാരുകളിലായി വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളും ജയ്റ്റ്ലി കൈകാര്യം ചെയ്തു.
പാർലമെന്റിലും ഐക്യരാഷ്ട്ര സംഘടനയിലും ലോക സാമ്പത്തിക ഫോറത്തിലുമെല്ലാം സ്വന്തം രാജ്യത്തെ ജനങ്ങൾക്കു വേണ്ടി മാത്രം വാദിച്ച അദ്ദേഹം അധികാരത്തിന്റെ ഇടനാഴികളിൽ ഒതുങ്ങി നിന്നതല്ലാതെ മുൻനിരയിലേക്കു വരാൻ ഒരിക്കലും തിടുക്കം കാണിച്ചില്ല.
അറുപത്തിയാറാം വയസ്സിൽ വിടവാങ്ങുമ്പോൾ അരുൺ ജയ്റ്റ്ലിയെന്ന രാഷ്ട്രീയ–നിയമതന്ത്രജ്ഞൻ ഇന്ത്യൻ ജനമനസ്സുകളിൽ ബാക്കിവയ്ക്കുന്നത് ഒരുപിടി നല്ല ഓർമകളാണ് .