ന്യൂഡൽഹി: കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ജെയ്റ്റ്‌ലി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ താന്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി ജെയ്റ്റ്‌ലി മോദിക്ക് എഴുതിയിരുന്നു. 2018 ല്‍ ജെയ്റ്റ്‌ലി 2018 കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
”ഈ കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ കാണുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വലിയൊരു വഴിത്തിരിവായാണ്. ഈ സര്‍ക്കാര്‍ ഓർമിക്കപ്പെടുക 100 ശതമാനം ആത്മാർഥമായൊരു സര്‍ക്കാരിന്റെ പേരിലായിരിക്കും” തന്റെ കാലാവധി കഴിഞ്ഞ അവസരത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്താണ് ജിഎസ്ടി നടപ്പിലാകുന്നത്. ഗുഡ്‌സ് ആൻഡ് സര്‍വ്വീസിന് ഒരൊറ്റ നികുതി എന്നതായിരുന്നു ജിഎസ്ടി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ രണ്ട് ട്രില്യണ്‍ എന്ന നേട്ടം കൈവരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ നോട്ട് നിരോധനം നടപ്പിലാക്കുന്നതും ജെയ്റ്റ്‌ലിയുടെ കാലത്തായിരുന്നു. രണ്ടും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. അപ്പോഴും പ്രധാനമന്ത്രിക്കൊപ്പം ജെയ്റ്റ്‌ലി ഉറച്ചു നിന്നു.
1952 ലായിരുന്നു ജെയ്റ്റ്‌ലിയുടെ ജനനം. ഡല്‍ഹി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്ന ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവതത്തിലെ നിർണായക ഏടായിരുന്നു അടിയന്തരാവസ്ഥ കാലം. 1973 ല്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്നും ബിരുദം നേടിയ ജെയ്റ്റ്‌ലി നാല് വര്‍ഷത്തിന് ശേഷം നിയമത്തിലും ബിരുദം നേടി. പഠനകാലത്ത് ജെയ്റ്റ്‌ലി എബിവിപിയുടെ പ്രവര്‍ത്തകനായിരുന്നു. 1974 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റായി. അടിയന്തരാവസ്ഥ കാലത്ത് അമ്പാല ജയിലിലായിരുന്നു ജെയ്റ്റ്‌ലിയെ കരുതല്‍ തടങ്കലലില്‍ പാര്‍പ്പിച്ചത്.
അടിന്തരാവസ്ഥയ്ക്ക് ശേഷം പുറത്തുവന്ന ജെയ്റ്റ്‌ലി നിയമം പഠിക്കുകയും 1980 ല്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. 1989 ല്‍ വി.പി.സിങ് സര്‍ക്കാര്‍ ജെയ്റ്റ്‌ലിയെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 1991 ല്‍ ജെയ്റ്റ്‌ലി ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയിലെത്തി. പിന്നീട് 1999 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിലെത്തി ജെയ്റ്റ്‌ലി. പിന്നീട് പാര്‍ട്ടിയുടെ വക്താവായും ജെയ്റ്റ്‌ലി എത്തി. 2003 ല്‍ നിയമ മന്ത്രിയായി വീണ്ടും മന്ത്രിസഭയില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ജെയ്റ്റ്‌ലി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജെയ്റ്റ്‌ലിയായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍, വനിതാ സംവരണം, ലോക്പാല്‍ ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി ജെയ്റ്റ്‌ലി മാറി.