ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർമാരെ ശിക്ഷിക്കുന്നവർക്കെതിരെയുള്ള സർജിക്കൽസ്ട്രൈക്കാണ് ലഫ്. ഗവർണറുടെ വസതിയിൽ നടത്തുന്ന കുത്തിയിരിപ്പ് സ മരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. പൊതുസേവനങ്ങൾ നിർത്തലാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ഡൽഹിയിലെ ജനങ്ങൾക്കു വേണ്ടിയാണ് താൻ സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്കുവേണ്ടി സ്വാതി ചതുർവേദി നടത്തിയ അഭിമുഖത്തിലാണ് കേജരിവാൾ ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രി കേജരിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിൻ, ഗോപാൽ റായി എന്നിവരാണ് ലഫ്. ഗവർണർ അനിൽ ബൈജാ ലിന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത്. നാലു പേരും കഴിഞ്ഞ മൂന്നു രാത്രിയിലും ബൈജാലിന്റെ സ്വീകരണ മുറിയിൽ തന്നെയാണ്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഇവിടം വിടില്ലെന്നാണ് കേജരിവാളിന്റെയും മന്ത്രിമാരുടെയും നിലപാട്.
ഡൽഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആം ആദ്മി പാർട്ടി നേതാക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ ചുമതലകളി ൽനിന്നു നാലു മാസമായി വിട്ടുനിൽക്കുകയാണ്. സംസ്ഥാന സർക്കാരിനെതിരേ സമരം ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലഫ്. ഗവർണർ അനിൽ ബൈജാലിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കേജരിവാൾ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ഡൽഹിയിലെ മന്ത്രിമാർ ഏകസ്വരത്തിൽ പറയുന്നു.
സർക്കാരുമായി ചേർന്നുപ്രവർത്തിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരോട് അനിൽ ബൈജാൽ നിർദേശിക്കുന്നതുവരെ ഇവിടെനിന്നും പുറത്തിറങ്ങില്ലെന്ന് കേജരിവാൾ പറഞ്ഞു. കഴിഞ്ഞ മൂന്നു മാസമായി ഐഎഎസ് ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുക്കുന്നില്ല. സർക്കാരിന്റെ ഒരു നിർദേശവും ഇവർ അംഗീകരിക്കുന്നില്ലെന്നും കേജരിവാൾ ആരോപിച്ചു. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തെ ഐഎഎസ് ഉദ്യോഗസ്ഥർ ജോലി ചെയ്യാതെ സമരം നടത്തുന്നതു കേട്ടിട്ടുണ്ടോ?
ലഫ്. ഗവർണർ അദ്ദേഹത്തിന്റെ "ബോസിന്റെ' ഉത്തരവിന് അനുസരിച്ച് പ്രവർത്തിക്കുകയാണ്. അദ്ദേഹത്തോട് യാചിക്കുകയാണ്, ഡൽഹിയോടുള്ള കുടിപ്പക ദയവായി അവസാനിപ്പിക്കുക. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ഒരു മാർഗവുമില്ല. അംഗീകരിക്കാത്ത പക്ഷം ഇവിടെനിന്നും പുറത്തിറങ്ങില്ലെന്നും കേജരിവാൾ പറഞ്ഞു.
ബൈജാലിന്റെ ഔദ്യോഗിക വസതിയിലെ സ്വീകരണ മുറി വളരെ ചെറുതാണ്. ഉറങ്ങാൻ ഇവിടെ പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടുമില്ല. സോഫയിലാണ് നാലു പേരും കഴിഞ്ഞ മൂന്നു രാത്രിയും പകലും കഴിച്ചുകൂട്ടിയത്. എന്നാൽ ഇതുവരെ നടത്തിയ ധർണയിൽ ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണിതെന്നും കേജരിവാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
സർജിക്കൽസ്ട്രൈക്ക്; മൂന്നു രാത്രി സോഫയിലുറങ്ങി ഡൽഹി മുഖ്യമന്ത്രി
New Update