ആലപ്പുഴ: കാടും മലയും പുഴയും വിറ്റുതുലച്ച കേരള സർക്കാർ കടൽ മണലും വിറ്റ് ജനദ്രോഹവും പരിസ്ഥിതി ദ്രോഹവും നടത്തുകയാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. തോട്ടപ്പള്ളിയിലെ കരിമണൽ കടത്തിനും ഖനനത്തിനുമെതിരെ സംസ്കാര സാഹിതി നടത്തിയ "പ്രതിരോധത്തിന്റെ മണലെഴുത്ത്" എന്ന കലാ - സാഹിത്യ - സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സന്തുലനം തകർന്ന് ആവാസ വ്യവസ്ഥ തരിപ്പണമായാലും "എനിക്കും കിട്ടണം പണം" എന്നാണ് കേരള സർക്കാരിന്റെ നയം.തോട്ടപ്പള്ളി മേഖലയിലെ കടലോര മത്സ്യതൊഴിലാളികളടക്കമുള്ള നാലായിരം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഇവിടെ നിന്നുമുളള മണലെടുപ്പ് ഭീഷണിയാണ്.
പൊഴിമുഖത്തു നിന്നും ആഴത്തിലുള്ള മണലെടുപ്പ് സമുദ്ര നിരപ്പിനു താഴെയുള്ള കുട്ടനാടിൻറെ പരിസ്ഥിതിക്കും കനത്ത ആഘാതമേൽപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിപ്പയും പ്രളയവും കോവിഡും തകർത്ത കേരളം അതിജീവനത്തിനായുള്ള വേവലാതിയിലും ഇച്ഛാശക്തിയുള്ള ഏഴു ജില്ലാ ഭരണാധികാരികളെ തലങ്ങും വിലങ്ങും മാറ്റി കേരള സർക്കാർ ഏണിയും പാമ്പും കളിക്കുകയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ ഡോ.ആർ രാജേഷ്, ജനറൽ കൺവീനർ സി കെ വിജയകുമാർ, സംസ്ഥാന കമ്മറ്റി അംഗം ടി വി രാജൻ എന്നിവർ ഉപവസിച്ചു. ജനകീയ സമര സമിതി രക്ഷാധികാരി ഏ കെ ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ കെ പ്രദീപ് സ്വാഗതം പറഞ്ഞു.
സംസ്കാര സാഹിതി സംസ്ഥാന ജനറൽ കൺവീനർ എൻ വി പ്രദീപ്കുമാർ സംസ്ഥാന ജനറൽ സെക്രട്ടറി മാരായ അനി വർഗീസ് ,വൈക്കം എം കെ ഷിബു, മോഹൻ ജി വെൺപുഴശ്ശേരി, കെ ആർ ജി ഉണ്ണിത്താൻ,ടി വി രാജൻ, പി സാബു, എം എച്ച് വിജയൻ, തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ഉദ്ഘാടനം ചെയ്തു.കരിമണൽ ഖനനം നിർത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമലംഘന സമരത്തിന് സംസ്കാര സാഹിതി മുന്നോട്ടു വരുമെന്നും അനിവർഗീസ് പറഞ്ഞു.
പ്രതിഷേധ കലാരൂപങ്ങളുടെ ഭാഗമായി അജയൻ വി കാട്ടുങ്കലിൻറെ നേതൃത്വത്തിൽ കരിമണൽ ശില്പം, ആർട്ടിസ്റ്റ് തോമസ് കുര്യൻറെ നേതൃത്വത്തിൽ തെരുവോര ചിത്ര രചന, ബബിത ജയൻ അവതരിപ്പിച്ച സംഗീത ശില്പം,ആരോമൽ കൃഷ്ണയുടെ സോപാന സംഗീതം , പ്രകൃതി കാവ്യാലാപനങ്ങൾ എന്നിവയും സംഘടിക്കപ്പെട്ടു.