തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആൾ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ്(47) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാൾ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയെ കാണാനില്ല എന്നാണ് പരാതി നൽകിയത്.
ഇയാൾ സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും നൽകിയിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പൊകാൻ അനുവദിച്ചിരുന്നു.
അന്ന് പുത്തൂർ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ അനുനയിപ്പിച്ച് വിടുകയായിരുന്നു.