ഡൽഹി : നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് മുന്നോടിയായി കുറ്റവാളികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം ഒരുക്കിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. മുകേഷ് സിങ്, പവന്‍ ഗുപ്ത എന്നിവര്‍ ഈ മാസം ആദ്യം കുടുംബാംഗങ്ങളെ കണ്ടു.
അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവര്‍ക്ക് ഉടന്‍ ബന്ധുക്കളെ കാണാനാകും. ഇക്കാര്യം പ്രതികളെ അറിയിച്ചിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് മൂന്നിന് ആറുമണിക്ക് നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്ന മരണവാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, വിനയ് ശര്‍മയ്ക്ക് മാനസിക രോഗമാണെന്ന വാദവുമായി നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
വിദഗ്ധ ചികിത്സ വേണമെന്നും വിനയ് ശര്‍മ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ജയില്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് ഇയാള്‍ സ്വയം പരുക്കേല്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.