ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് സ്ഥാപകനായ പാക്ക് ഭീകരന്‍ മൗലാന മസൂദ് അസ്ഹര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയില്‍ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞുപോയി. 1994 ല്‍ അറസ്റ്റിലായ അസ്ഹറിനെ ചോദ്യം ചെയ്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റേതാണു വെളിപ്പെടുത്തല്‍.
അസ്ഹറിനെ കസ്റ്റഡിയില്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രയാസവുമില്ലായിരുന്നു. കരസേനാ ഉദ്യോഗസ്ഥന്റെ ആദ്യ അടിയില്‍ തന്നെ വിറച്ചുപോയ അസ്ഹര്‍, കശ്മീരിലെ ഭീകരനീക്കങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നു സിക്കിം മുന്‍ ഡിജിപി കൂടിയായ അവിനാഷ് മൊഹനനേയ് പറഞ്ഞു. 20 വര്‍ഷം മൊഹനനേയ് ഇന്റിലിജന്‍സ് ബ്യൂറോയിലായിരുന്നു.
കസ്റ്റഡിയിലായിരിക്കെ പാക്കിസ്ഥാനിലെ ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതിയും ആളുകളെ ചേര്‍ക്കലുമെല്ലാം അസ്ഹര്‍ വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത് അതിര്‍ത്തി കടന്നുള്ള ഭീകരത സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനും കാര്യമായ വിവരമുണ്ടായിരുന്നില്ല.
പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബംഗ്ലദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹര്‍ 1994 ഫെബ്രുവരിയില്‍ ദക്ഷിണകശ്മീരിലെ അനന്ത്‌നാഗിലാണ് അറസ്റ്റിലായത്. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തട്ടിയെടുത്ത ഭീകരര്‍ യാത്രക്കാരെ ബന്ദികളാക്കിയപ്പോള്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണു അസ്ഹര്‍ ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്.
പുല്‍വാമയിലെ ഭീകരാക്രമണത്തിനു പുറമേ പാര്‍ലമെന്റ് ആക്രമണം, പഠാന്‍കോട്ട് വ്യോമസേനാത്താവള ആക്രമണം, ജമ്മുവിലെയും ഉറിയിലെയും കരസേനാ ക്യാംപുകളിലെ ആക്രമണം എന്നിവയുടെ പിന്നിലും ജയ്ഷ് ഭീകരരായിരുന്നു.