ചരിത്രപുരുഷനായ വാരിയംകുന്നനെ കുറിച്ചുള്ള ചർച്ചകളും വാർത്തകളും വന്നു കൊണ്ടിരിക്കുകയാണ്.പൃഥ്വിരാജ് നായകനായി എത്തുന്ന വാരിയംകുന്നൻ എന്ന ആഷിഖ് ചിത്രത്തിന്റെ പോസ്റ്റർ റിലീസോട് കൂടി സൈബറിടങ്ങളില്‍ നടൻ പൃഥ്വിരാജിനെതിരെ വിദ്വേഷ ആക്രമണം നടക്കുകയാണ്.
ചിത്രത്തിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാരിയന്‍ കുന്നന്‍ ചെയ്യാനിരുന്നത് അന്‍വര്‍ റഷീദാണെന്ന് വ്യക്തമാക്കുകയാണ് ആഷിഖ് അബു. സത്യസന്ധമായ അന്വേഷമാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയത്. ആരെയും മനഃപൂര്‍വം വേദനിപ്പിക്കുക എന്ന ഉദ്ദേശ്യം തങ്ങൾക്കില്ല എന്നും ആഷിഖ് മനോരമ ന്യൂസിനോട് പറഞ്ഞു.
ആഷിഖ് അബുവിന്റെ വാക്കുകള്‍ ഇങ്ങനെ:
"സിനിമാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം പ്രതീക്ഷിച്ചതാണ്. ആസൂത്രിതമായി തന്നെ എല്ലാ തരത്തിലുള്ള രേഖകളും മായ്ക്കപ്പെട്ടിട്ടുള്ള ചരിത്രം മലബാര്‍ വിപ്ലവത്തിനുണ്ട്. അതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപിക്കുമ്പോള്‍ ഇത്തരമൊരു ബഹളം പ്രതീക്ഷിച്ചിരുന്നു.
കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നുണ്ട്. അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്, പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. പിന്നീടാണ് അവര്‍ എന്നെ സമീപിക്കുന്നതും, ചെയ്യാമെന്ന് തീരുമാനിക്കുന്നതും.
ഒന്നിലധികം സിനിമകള്‍ ഉണ്ടാകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഒരുപാട് ഗൂഡാലോചനകള്‍ നടന്നിട്ടുള്ള, പലതും മായ്ക്കപ്പെട്ടിട്ടുള്ള, പലതും എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള കാലഘട്ടത്തെക്കുറിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഞങ്ങളുടെ കാഴ്ച്ചപ്പാടിലായിരിക്കും ഞങ്ങള്‍ ഈ സിനിമയെ സമീപിക്കുന്നത്. ഞങ്ങള്‍ ഈ സിനിമയെ കാണുന്നത് പോലെയാകില്ല പിടി കുഞ്ഞുമുഹമ്മദ് സാറ് ഈ സിനിമയെ കാണുന്നത്.
അലി അക്ബറും സിനിമ ചെയ്യട്ടെ. ഒരു സിനിമയ്ക്കു മറുപടി മറ്റൊരു സിനിമ തന്നെയാണ്. ഈ വിഷയം ഏവരും ചര്‍ച്ച ചെയ്യട്ടെ. മലബാര്‍ വിപ്ലവം ചര്‍ച്ച ചെയ്യപ്പെടണം. ഇനിയും മലബാറിന്റെ ചരിത്രത്തിലൂടെ പല സിനിമകളും യാത്ര ചെയ്യണം. പല കഥകളുണ്ടാകണം നോവലുകള്‍ ഉണ്ടാകണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ നടന്ന സാധാരണക്കാരുടെ ഏറ്റവും വലിയ പോരാട്ടമായിരുന്നു അത്. ഇന്ത്യയില്‍ വേറേ ഒരു സ്ഥലത്തും സാധാരണ ജനങ്ങള്‍ സംഘടിച്ച് ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തിട്ടില്ല. യുദ്ധം മാത്രമല്ല, അവിടെ അറുപതോളം ഗ്രാമങ്ങള്‍ ചേര്‍ത്ത് മലയാളരാജ്യം എന്ന പേരില്‍ ഒരു രാജ്യം തന്നെ പ്രഖ്യാപിക്കുകയും ചെയ്ത ഒരു വലിയ ഭരണാധികാരിയെ തന്നെ നമുക്ക് കുഞ്ഞഹമ്മദ് ഹാജിയില്‍ കാണാന്‍ കഴിയും.
സത്യസന്ധമായ അന്വേഷമാണ് ഈ സിനിമയുമായി ബന്ധപ്പെട്ടു നടത്തിയത്. ആരെയും മനഃപൂര്‍വം വേദനിപ്പിക്കുക എന്ന ഉദ്ദേശ്യം ഞങ്ങള്‍ക്കില്ല. എല്ലാ സ്വാതന്ത്ര്യസമര ചരിത്രത്തിലും മതപരമായ വിഭജനം ബ്രിട്ടിഷുകാര്‍ നടത്തിയിട്ടുണ്ട്. വാരിയംകുന്നന്റെ ഒരു ചിത്രം പോലും എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് ആലിമുസ്ലിയാരുടെ ചിത്രമാണ്. പാരിസിലെ ഒരു മാസികയില്‍ നിന്നാണ് ഞങ്ങള്‍ക്ക് വാരിയംകുന്നത്തിന്റെ പടം ലഭിച്ചത്. മരിക്കുന്നതിനു തൊട്ടുമുമ്പ് ബ്രിട്ടിഷുകാര്‍ എടുത്ത ചിത്രമാണിത്. ഈ സിനിമ ആരെയെങ്കിലും വേദനിപ്പിക്കുകയാണെങ്കില്‍ ബ്രിട്ടിഷുകാര്‍ക്കാണ് വേദനിക്കേണ്ടത്.