തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് എഐസിസി കമ്മറ്റിയെ നിയോഗിച്ചതിന് പിന്നാലെ ഈ കമ്മറ്റി റിപ്പോര്‍ട്ടും വഴിപാടാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അശോക് ചവാന് അധ്യക്ഷനായ സമിതി കേരളത്തില്‍ എത്താതെ തന്നെ ഓണ്‍ലൈനായി മാത്രമാകും ചിലപ്പോള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ മാത്രം കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ അതു നേതാക്കളെ വെള്ളപ്പൂശാനുള്ള റിപ്പോര്‍ട്ട് മാത്രമായേക്കും.
സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് ദേശീയ സമിതികള്‍ അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചാല്‍ അവര്‍ തിരുവനന്തപുരത്ത് ഇന്ദിരാഭവനിലെത്തുന്ന പതിവുപോലും ഇല്ല. നേതാക്കളുടെ ഗ്രേഡ് അനുസരിച്ച് കോവളം ഉദയസമുദ്ര മുതല്‍ മസ്കറ്റ് ഹോട്ടല്‍ വരെയാണ് നേതാക്കളുടെ സങ്കേതം. ഇവിടെയിരുന്ന് കോഫിയും നട്സും കഴിച്ചാകും പഠനം.
ഇതേ മാതൃകയില്‍ തയ്യാറാക്കിയ പല റിപ്പോര്‍ട്ടുകളുടെയും കോപ്പി ഇന്നും എഐസിസി ഓഫീസിലും കെപിസിസി ഓഫീസിലുമൊക്കെ പൊടി പിടിച്ച് ഇരുപ്പുണ്ടാകും. എന്നാല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ മനസിലാക്കാനാണെങ്കില്‍ അന്വേഷണ കമ്മീഷനുകള്‍ കൃത്യമായ അന്വേഷണം നടത്തണം.
കാര്യങ്ങള്‍ വസ്തുതാപരമായാണ് അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും നേതാക്കളെയും വേണം അന്വേഷണത്തിനെത്തുന്ന നേതാക്കള്‍ ആദ്യം കാണാന്‍. ഡിസിസി തലങ്ങളിലെങ്കിലും കുറഞ്ഞത് സിറ്റിങ് നടത്തണം. മത്സരിച്ച സ്ഥാനാര്‍ത്ഥികളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട് മണ്ഡലങ്ങളില്‍ നടന്നതെന്തെന്ന് ബോധ്യപ്പെടണം.
ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ പരാജയം ബോധ്യപ്പെട്ടാല്‍ അവരെ തല്‍സ്ഥാനത്തുനിന്നും ഗ്രൂപ്പുവ്യത്യാസമില്ലാതെ നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്യണം. അന്വേഷണ റിപ്പോര്‍ട്ടുകള്‍ അലമാരകളില്‍ പൊടിപിടിച്ചു ഇരിക്കാനുള്ളതല്ലെന്ന് കുറഞ്ഞത് അത് അന്വേഷിച്ചവരെങ്കിലും ഉറപ്പുവരുത്തണം.
അല്ലാതെ കോവിഡ് കാലമായതിനാല്‍ എല്ലാം ഓണ്‍ലൈനിലും ഇ-മെയിലുമായി അന്വേഷിച്ചാല്‍ കേരളത്തിലെ പാര്‍ട്ടിയുടെ സ്ഥിതി ഒരിക്കലും മാറാന്‍ ഇടയില്ല. നിലവിലെ ഈ സമിതിയുടെ സ്ഥിതിയും വ്യത്യസ്തമാകാനിടയില്ല.