കണ്ണൂര്‍: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. മട്ടന്നൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ കെ.എം മനോജ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. ടോയ്‌ലറ്റ് സൗകര്യം നല്‍കിയില്ലെന്നാണ് ആരോപണം.
ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവാദം ചോദിച്ചതിന് കൈയേറ്റം ചെയ്തെന്നാണ് എഎസ്ഐക്കെതിരായ പരാതി. ജയരാജന്റെ മകൻ ആശിഷ് രാജിന്റെ പരാതിയിലാണ് നടപടി. എഎസ്ഐ മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ആഴ്ച മനോജിന്റെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം പൊലീസ് സ്റ്റേഷനു സമീപം ടൂറിസ്റ്റ് ബസിൽ വന്നിറങ്ങിയശേഷം ടോയ്‌ലറ്റിൽ പോകാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമീപത്തു തന്നെ നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ ഉണ്ടെന്നും അവിടേക്ക് പോകാനും പൊലീസ് നിർദേശിച്ചിരുന്നു.
സ്റ്റേഷനിൽ വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത രണ്ടുപേർ ഉണ്ടായ സ്ഥിതിക്ക് അപരിചിതരായ ആളുകളെ പൊലീസ് സ്റ്റേഷനിൽ പ്രവേശിപ്പിക്കാൻ സുരക്ഷയുടെ ഭാഗമായി സാധിക്കില്ലെന്നാണ് പൊലീസ് നൽകിയ വിശദീകരണം.