തിരുവനന്തപുരം ∙ ഇന്ന് പുറത്തുവന്ന ഏഷ്യാനെറ്റ്-എസെഡ് അഭിപ്രായ സർവേ ഫലം നല്‍കുന്ന സൂചനകള്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഒട്ടും ആശ്വാസം നല്‍കുന്നതല്ല, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ 14 മുതൽ 16 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കുമെന്നാണ് സര്‍വ്വേ വിലയിരുത്തല്‍. ഇടതുപക്ഷത്തിന് 3 മുതല്‍ 5 വരെ . ബിജെപിക്ക് പരമാവധി ഒന്ന് .
എല്ലാവരും പ്രതീക്ഷിച്ചപോലെ ശബരിമല വിഷയമാണു തെരഞ്ഞെടുപ്പ് ഫലത്തെ ഏറ്റവുമധികം സ്വാധീനിക്കുകയെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള വോട്ടു ശതമാനത്തില്‍ 14 ശതമാനത്തിന്‍റെ അന്തരമാണ് പ്രവചിക്കുന്നത് .
ഭരണം മൂന്നാം വര്‍ഷത്തിലേയ്ക്ക് കയറുമ്പോഴും കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെയെന്നതാണ് സര്‍വ്വേയിലെ മറ്റൊരു കൌതുകം. ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിയെന്നു മറുപടി നല്‍കിയത് 24% പേർ. 21% പേർ വി.എസ്. അച്യുതാനന്ദനെന്നും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്ഥാനം മൂന്നാമത്. വെറും 18% !
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടു തെറ്റെന്ന്‍ 54% പേരും മറുപടി നൽകിയപ്പോള്‍ ശരിയെന്ന് പറയാനുണ്ടായത് 25 ശതമാന൦ മാത്രം.
ശബരിമല വിഷയത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുക ഏതു പാർട്ടിയെന്ന ചോദ്യത്തിനു കിട്ടിയ മറുപടി ഇങ്ങനെ: യുഡിഎഫ് 32%, എൽഡിഎഫ് 26%, എൻഡിഎ 21%. ഈ ഫലങ്ങള്‍ നല്‍കുന്ന സൂചന കേരളത്തില്‍ യു ഡി എഫ് തരംഗത്തിന്‍റെ സാധ്യതകളാണ് . പക്ഷേ യു ഡി എഫിന്‍റെ സാധ്യതകളെ 25 ശതമാനം വരെ സ്വാധീനിക്കുന്ന സീറ്റ് വിഭജനം ഇനി വരാനിരിക്കുന്നതേയുള്ളൂ . തെരഞ്ഞെടുപ്പിന് ഇനിയും രണ്ടു മാസം കൂടി ശേഷിക്കുകയും ചെയ്യുന്നു.