തൃശൂര്‍ : ബസ് കാത്തുനിന്ന വീട്ടമ്മയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി കഴുത്തില്‍ കയറിട്ട് കുരുക്കിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു മാല കവര്‍ന്ന കേസിലെ പ്രതികളെ പൊലീസ് കീഴടക്കിയത് തന്ത്രപരമായി .
അത്താണിയിലെ ഒരു സിസിടിവിയില്‍ നിന്ന് ഓട്ടോയുടെ ദൃശ്യം കിട്ടിയിരുന്നു. അതിൽ നമ്പര്‍ വ്യക്തമായിരുന്നില്ല. പാലിയേക്കര ടോള്‍പ്ലാസയുടെ കാമറയിലെ ദൃശ്യങ്ങള്‍ തിരഞ്ഞു.ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. പക്ഷേ, നമ്പര്‍ വ്യക്തമല്ല. ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
ഒടുവിൽ എട്ടു സംഘങ്ങളായി തിരിഞ്ഞ് ഷാഡോ പൊലീസ് സംഘം പലവഴിയ്ക്കു പോയി. കുറേ ഓട്ടോ സ്റ്റാന്‍ഡുകളില്‍ കയറി. ആളുകള്‍ക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു. ഷാഡോ പൊലീസ് സംഘം ചാലക്കുടി മേഖലയില്‍ പലവഴിയ്ക്കു പോയി അന്വേഷണം തുടര്‍ന്നു.
ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫൊട്ടോ കണ്ടു. അവര്‍ ഷാഡോ പൊലീസിന് നൽകിയ വിവരങ്ങളാണ് കച്ചിത്തുരുമ്പായി മാറിയത്. ‘ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവര്‍ പോകുന്നത്. രാവിലെ ആറു മണിയ്ക്കു പോകും രാത്രി പതിനൊന്നു മണിയ്ക്കേ വരാറുള്ളൂ. നാട്ടുകാരോട് ആരോടും സംസാരിക്കാറില്ലെന്നായിരുന്നു യാത്രക്കാരിയുടെ വാക്കുകൾ.
സിസിടിവി കാമറയില്‍ പതിഞ്ഞ ഓട്ടോയുടെ ദൃശ്യത്തില്‍ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തില്‍ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. ഇതാണ് വഴിത്തിരിവായത്. ആ രാത്രി മുഴുവന്‍ പൊലീസ് സംഘം വീടിന്‍റെ പരിസരത്തു പലയിടത്തായി തമ്പടിച്ചു.
വീടിന്റെ മുറ്റത്തു എത്തിയ ശേഷം വീണ്ടും ഓട്ടോ തിരിച്ച് പോകുന്നതിനിടെ പോലീസ് സംഘം പിന്നാലെ പാഞ്ഞ് പൊലീസ് വണ്ടി ഓട്ടോയുടെ കുറുകെയിട്ട് തടഞ്ഞു. ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച യുവതിയെ വനിതാ പൊലീസ് കയ്യോടെ പിടിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനേയും പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
ജാഫര്‍ നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആ ഭാര്യമാരെ ഉപേക്ഷിച്ച് സിന്ധുവിനൊപ്പം കൂടി. സിന്ധുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. രണ്ടു പെണ്‍മക്കളുണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. ജാഫറും സിന്ധുവും ഒന്നിച്ചാണ് താമസം. ജാഫറിനെതിരായ കേസുകളില്‍ ഹാജാരാകാനാണ് സ്ഥിരമായി ഓട്ടോയില്‍ ഇടുക്കിയിലേക്ക് പോകുന്നത്. വയോധികയെ തലയ്ക്കടിച്ച് ഇവര്‍ക്ക് കിട്ടിയത് മൂന്നു പവന്റെ ആഭരണമാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഡാമില്‍ തള്ളി സ്വര്‍ണവുമായി മുങ്ങാനായിരുന്നു പദ്ധതി.