തൃശൂര്‍ : കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും കനത്തമഴ തുടരുകയാണ്. മലമ്പുഴ, മംഗലംഡാം, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കാസര്‍കോട് നഗരത്തില്‍ 15 മിനിറ്റോളം ചുഴലിക്കാറ്റ് വീശിയടിച്ചു.കാലാവസ്ഥാപ്രവചനം മുന്‍നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നൽകി ന്യൂനമർദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റായി മാറിയാൽ ഒമാൻ തീരത്തേക്കു നീങ്ങാനാണു സാധ്യത. മത്സ്യത്തൊഴിലാളികൾ ഇന്നു തന്നെ തീരത്തു മടങ്ങിയെത്തണമെന്നു കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.
പത്തനംതിട്ടയിലും മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മിക്കപ്രദേശങ്ങളിലും കനത്തമഴയുണ്ടായി. ജലനിരപ്പ് ക്രമീകരിയ്ക്കുന്നതിന്റെ ഭാഗമായി മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ മുപ്പതു സെന്റീമീറ്റർ വീതം ഉയർത്തി. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയർന്നതോടെയാണ് തുറന്നത്. കൽപ്പാത്തിയുടെയും ഭാരതപ്പുഴയുടെയും ഓരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
മംഗലംഡാം,പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകളും ഉയര്‍ത്തി. അട്ടപ്പാടിയും നെല്ലിയാമ്പതിയും ഉള്‍പ്പെടെ മലയോരമേഖലകളില്‍ നേരിയതോതില്‍ മഴ ലഭിക്കുന്നുണ്ട്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് നെല്ലിയാമ്പതിയിലേക്കുളള വിനോദസഞ്ചാരികളുടെ യാത്രാ വിലക്ക് തുടരും. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നുവിട്ടു.
അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി. വൃഷ്ടിപ്രദേശങ്ങളില്‍ ബുധനാഴ്ച മുതൽ പെയ്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു. ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശമുണ്ട്. നീലക്കുറിഞ്ഞി സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ഏഴിനു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി,മലപ്പുറം, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിർദേശവുമുണ്ട്. മിക്ക ജില്ലകളിലും അഞ്ചു മുതൽ ഏഴു വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളിൽ നാലിന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകും. ഇടുക്കിയിൽ നാലു മുതൽ ആറു വരെ തീയതികളിലും തൃശൂരും പാലക്കാടും ആറിനും പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലും ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകി. പുതുച്ചേരിയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
അതേസമയം തൃശൂർ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. കനത്ത മഴ ഉണ്ടാകില്ലായെന്നാണ് കണക്കുകൂട്ടൽ. മിതമായ മഴയും കാറ്റുമാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലർട്ട് മാത്രം. പൊരിങ്ങൽക്കുത്തിലെ വാൽവുകൾ തുറക്കും. ചാലക്കുടി പുഴയിൽ രണ്ടടി വെള്ളം ഉയർന്നേക്കാം.
മൂന്നാറിലും മഴ ശക്തമാകുകയാണ്. വ്യാഴാഴ്ച രാവിലെ മുതൽ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹൈറേഞ്ച് മേഖലകളിൽ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. തുടർച്ചയായി ഉരുൾപൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പാലക്കാട് ജില്ലാ ഭരണകൂടം നിർദേശിച്ചു. മലയോരമേഖലകളിൽ രാത്രി യാത്ര ഒഴിവാക്കാനും പൊതു നിർദേശമുണ്ട്.
.