ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ശ്രദ്ധയാകുന്ന ഒരു പേരാണ് അതിഷി മര്‍ലെനയുടേത്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍റെയും വിദ്വേഷ പ്രചരണം അതിജീവിച്ചാണ് മര്‍ലെന തകര്‍പ്പന്‍ ജയം നേടിയത്. കര്‍ക്കലയില്‍ നിന്നാണ് അതിഷി വിജയിച്ച് കയറിയത്.
മര്‍ലെന എന്ന സര്‍നെയിമാണ് ബി.ജെ.പിയും കോണ്‍ഗ്രസും വിദ്വേഷ പ്രചരണത്തിന് ആയുധമാക്കിയത്. മര്‍ലെന എന്ന പേര് ഭാരതീയമല്ലെന്നും ഇത് ക്രിസ്ത്യന്‍ പേരാണെന്നുമാണ് ബി.ജെ.പി ആരോപിച്ചത്. മര്‍ലെന ജൂതപ്പേരാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ മര്‍ലെന എന്ന പേരിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇതൊന്നുമല്ല.
ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളാണ് അതിഷി. ഇടതുപക്ഷ പ്രവര്‍ത്തകരും മിശ്രവിവാഹിതരുമായിരുന്നു അതിഷിയുടെ മാതാപിതാക്കള്‍. മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി പകരം ചേര്‍ത്തതാണ് മര്‍ലെന എന്ന പേര്. മാര്‍ക്‌സിന്റെയും ലെനിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് മര്‍ലെന എന്ന പേര് വന്നത്.
താന്‍ വിദേശിയാണെന്നും ക്രിസ്ത്യാനിയാണെന്നും പ്രചാരണം നടത്തി വോട്ട് മറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മര്‍ലെന തന്റെ ഉപനാമം ഉപേക്ഷിച്ചിരുന്നു. പേരിന്റെ പിന്നാലെ നടന്ന് സമയം കളയാനില്ല. തന്റെ രജപുത്ര വംശത്തെ സൂചിപ്പിക്കുന്ന സിംഗ് എന്ന നാമം പോലും പണ്ടേ ഉപേക്ഷിച്ചതാണ്. തന്റെ ജാതിയോ മതമോ അല്ല, തന്റെ പ്രവര്‍ത്തനം നോക്കിയായിരിക്കണം ആളുകള്‍ വോട്ട് ചെയ്യേണ്ടതെന്നുമായിരുന്നു അതിഷിയുടെ മറുപടി.