ഡല്‍ഹി : ആതിഷിയെ കൂടുതാലാർക്കുമറിയില്ല. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്നും പോസ്റ്റ് ഗ്രാജുവേഷൻ കരസ്ഥമാക്കിയശേഷം ഡൽഹിയിലെ ആം ആദ്‌മി സർക്കാരിന്റെ നവനിർമ്മാണപ്രവർത്തനങ്ങളിൽ ആകൃഷ്ടയായി ഡൽഹി സർക്കാർ സ്‌കൂളുകളുടെ വിദ്യാഭ്യാസ നിലവാരം അടിമുടി ഉടച്ചുവാർക്കാനും സ്വകാര്യസ്‌കൂളുകളേക്കാൾ ഉയർന്ന നിലവാരത്തിലെത്തിക്കാനും വേണ്ടി മാസം ഒരു രൂപ ശമ്പളത്തിന് വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവായി അവർ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ ആധുനികവൽക്കരിച്ചതിൽ പൂർണ്ണമായും ആതിഷിയുടെ പങ്കാണുള്ളത്. അക്കാര്യത്തിൽ മനീഷ് സിസോദിയ അവർക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു.
ആതിഷി ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കിയ എട്ടാം ക്ലാസ്സുവരെ നടന്നുവരുന്ന 'ഹാപ്പിനെസ്സ് കാരിക്കുലം' സ്വകാര്യ സ്‌കൂളുകളുമായി മത്സരത്തിനുള്ള വേദിയാണ് .
ഈ പ്രോഗ്രാമിന് സമൂഹത്തിലെ എല്ലാ തുറയിൽനിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മാനസികമായി കുട്ടികളെ കൂടുതൽ ശാക്തീകരിക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ആതിഷി ലക്ഷ്യമിടുന്നത്. അതിലവർ വിജയിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവർ ബിജെപി യുടെ ഗൗതം ഗംഭീറിനോട് തോറ്റെങ്കിലും കാൽക്കാജിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്നലെയവർ വിജയതിലകമണിഞ്ഞു.
ആതിഷിയുടെ പേരിലെ 'മർലെന' എന്ന വാക്കുമൂലം അവരെ ഒരു ആംഗ്ലോ ഇന്ത്യക്കാരിയാക്കി പലരും തെറ്റിദ്ധരിക്കാനിടയാക്കിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല.
സ്‌കൂൾ കാലം തൊട്ടേ ആതിഷിക്ക് മാർക്‌സും ലെനിനും വലിയ പ്രേരണയായിരുന്നു. അവരുടെ ആശയ ങ്ങളിൽ ആകൃഷ്ടയായി ആതിഷി തന്റെ പേരിനൊപ്പം അവർ ഇരുവരുടെയും പേരുകൾ ഉൾക്കൊള്ളുന്ന 'മർലെന;( മാർക്സ് -ലെനിൻ) എന്ന വാക്ക് സ്വയം ചേർക്കുകയായിരുന്നു.
സ്‌കൂൾ കോളേജുകളിലൊക്കെ മർലെന എന്ന് വിളിക്കാനാണ് അവരിഷ്ടപ്പെട്ടത്. അങ്ങനെ ഒടുവിൽ ഇന്നത് അവരുടെ ടൈറ്റിലായി മാറിക്കഴിഞ്ഞു.
ആതിഷിയുടെ വിജയത്തോടെ ഡൽഹിയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വരുംനാളുകളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. അപ്പോഴും അവർ കൈപ്പറ്റുന്ന മഹാസശമ്പളം വെറും ഒരു രൂപ മാത്രമായിരിക്കും.