ദുബായ് ∙ താൻ തിരിച്ചുവന്നാൽ തീര്‍ച്ചയായും സംസ്ഥാനത്തിന്റെ വികസിനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്‍പില്‍ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ഉറപ്പ് .
വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിൽ നേരത്തെ ഗൾഫിലും നാട്ടിലും പ്രവർത്തിച്ചിരുന്നതിനാൽ അതിലൂടെ നേടിയ പരിചയസമ്പത്ത് ഉപയോഗിച്ച് കേരളത്തിന് എന്തു ചെയ്യാനാകുമെന്നാണ് ആലോചിക്കുന്നതെന്നു൦ മുഖ്യമന്ത്രിയുമായി ദുബായില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാമചന്ദ്രന്‍ പറഞ്ഞു.
അറ്റ്ലസ് രാമചന്ദ്രനും ഭാര്യ ഇന്ദിരയും ചേര്‍ന്നാണ് ഇന്നുച്ചയ്ക്ക് ദുബായില്‍ മുഖ്യമന്ത്രി താമസിക്കുന്ന ഗ്രാൻഡ് ഹയാത് ഹോട്ടലിലെത്തി മുഖ്യമന്ത്രിയെ കണ്ടത് . വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചില്ലെന്നും പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് ഐക്യദാർഢ്യം അറിയിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയത്തേയും അതിന്റെ ദുരിതത്തിൽ നിന്ന് എങ്ങനെ കരകയറി സംസ്ഥാനത്തെ പുനർജീവിപ്പിക്കാമെന്നുമുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. അതിന് എല്ലാ പിന്തുണയും ഞാൻ വാഗ്ദാനം ചെയ്തു.
സാമ്പത്തിക പ്രശ്നത്തിൽപ്പെട്ട് രണ്ടേമുക്കാൽ വർഷം ജയിൽ വാസമനുഭവിച്ച അവസ്ഥയിലും കേരളത്തോട് കാണിക്കുന്ന സ്നേഹത്തിൽ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.