ദുബായ് : സ്വര്‍ണക്കടത്തില്‍ ലാഭം വരുന്ന വഴിയെക്കുറിച്ചും സ്വര്‍ണ്ണക്കടത്ത് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും വിശദമാക്കി അറ്റ്‌ലസ് രാമചന്ദ്രന്‍ രംഗത്ത്. ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കള്ളക്കടത്ത് ഒരിക്കലും പൂർണമായി നിലച്ചിരുന്നില്ലെന്നും സ്വർണവില രാജ്യാന്തര നിലവാരത്തിൽ നിജപ്പെടുത്തിയാൽ മാത്രമേ ഇതിന് അറുതിയുണ്ടാകൂ എന്നും രാമചന്ദ്രൻ പറഞ്ഞു. ജ്വല്ലറി രംഗത്ത് 40 വർഷത്തിലേറെ പരിചയ സമ്പത്തുള്ളയാളാണ് ഇദ്ദേഹം.
1970കളിലാണ് സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണക്കള്ളക്കടത്ത് വ്യാപകമായത്. മുംബൈ കേന്ദ്രീകരിച്ച് അധോലോകനായകൻ ഹാജി മസ്താന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് സജീവമായി. പിന്നീട് ഒട്ടേറെ മലയാളികളും രംഗത്ത് വന്നു.
യുഎഇയിൽ മൂല്യവർധിത നികുതി(വാറ്റ്) മാത്രമേ നിലവിൽ ഇൗടാക്കുന്നുള്ളൂ. എന്നാൽ തനിതങ്കത്തിന് ഇതും ബാധകമല്ല. സ്വർണാഭരണങ്ങൾക്ക് മാത്രമേ വാറ്റ് നൽകേണ്ടതുള്ളൂ. ഇന്ത്യയിലാണെങ്കിൽ 10% ഇറക്കുമതി ഡ്യൂട്ടി നൽകണം. ഒരു കിലോ സ്വർണം യുഎഇയിൽ നിന്ന് വാങ്ങിക്കുമ്പോൾ നിലവിലെ വിലനിലവാരമനുസരിച്ച് ഏതാണ്ട് 43 ലക്ഷം രൂപയാണ് വില നൽകേണ്ടത്.
ഇത് ഇന്ത്യയിലെത്തിച്ചാൽ 49 ലക്ഷത്തോളം രൂപ കിട്ടും. ഇൗ സമയം കസ്റ്റംസിനെ വെട്ടിച്ചുകൊണ്ടുപോയാൽ, അതായത് കള്ളക്കടത്ത് നടത്തിയാൽ ഏഴ് ലക്ഷം രൂപ വരെ ലാഭം കിട്ടും. യുഎഇയിൽ നിന്ന് സ്വർണം അയക്കുന്നവരും അവിടെ സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആഭരണനിർമാണ മേഖലയിൽ മാത്രമാണ് സ്വർണം ആവശ്യമുള്ളത്– രാമചന്ദ്രൻ പറഞ്ഞു
യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണം കള്ളക്കടത്തിന് അവസാനമുണ്ടാകാന്‍ കാരണമായേക്കാവുന്ന രാജ്യാന്തര നിലവാരത്തിൽ വില ഏർപ്പെടുത്താൻ തടസ്സമെന്താണെന്നറിയില്ല.
എങ്കിലും ചിലർ പറയുന്ന കാരണം, ഇന്ത്യക്ക് ലഭിക്കേണ്ട നികുതിപ്പണം ഇല്ലാതാകുമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ സാധിക്കാതെ വരുമെന്നുമൊക്കെയാണ്. കേരളത്തിലേയ്ക്ക് ഡിപ്ലോമാറ്റിക് ബഗേജിൽ കോടികളുടെ സ്വർണം കടത്തിയതിന് പിന്നിൽ രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടോ എന്നൊന്നും പറയാൻ ഞാനാളല്ല–അദ്ദേഹം പറഞ്ഞു.