പാലക്കാട് : പുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ മുരുഗൻ എന്ന ആദിമനിവാസി രണ്ട് ദിവസം ഭക്ഷണവും ചികിത്സയും കിട്ടാതെ മരിച്ചതിനു പിന്നില്‍ അട്ടപ്പാടിയിലെ വ്യാപക അഴിമതിയും വംശഹത്യയുമാണെന്ന ആരോപണവുമായി സംഭവ സ്ഥലം സന്ദര്‍ശിച്ച ആസാദ് ഹിന്ദ് ഫൗജിന്റ ദേശിയ കോർഡിനേറ്റർ ഡോ. ഷിഹാബുദ്ദിൻ റാവുത്തർ രംഗത്ത് .
അട്ടപ്പാടി ബ്ലോക്കിലെ പുതൂർ പഞ്ചായത്തിലെ മുരുഗൻ എന്ന ഭിന്നശേഷിക്കാരനായ ആദിമനിവാസി യുവാവ് രണ്ട് ദിവസം ഭക്ഷണം കിട്ടാതെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി എന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷം അസാദ് ഹിന്ദ് ഫൗജിന്റെ ദേശിയ കോർഡിനേറ്റർ ഡോ. ഷിഹാബുദ്ദീൻ റാവുത്തറും സംഘവും അട്ടപ്പാടി ബ്ലോക്ക് സന്ദർശിക്കുകയും വസ്തുതകൾ പരിശോധിക്കുകയും ചെയ്യുകയായിരുന്നു .
ഡോ. ഷിഹാബുദ്ദിൻ റാവുത്തറിന്‍റെ റിപ്പോര്‍ട്ട് ഇപ്രകാരമാണ് :-
മുരുഗനെ രണ്ട് ദിവസം കുടിലിലും ഊരിലും കാൺമാനില്ലായിരുന്നു. അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് പശുവിനെ മേയ്ക്കാൻ പോയപ്പോൾ മുരുഗനെ അവശനിലയിൽ മരച്ചുവട്ടിൽ കണ്ടെത്തുകയായിരുന്നു . അർധ പ്രാണനോടെ മുരുഗൻ വെളളം അവിശ്യപ്പെട്ടപ്പോൾ അദ്ദേഹം നൽകുകയും , മദ്യപിച്ചു കിടക്കുകയാണന്ന് കരുതി ഉപേക്ഷിച്ച് പോവുകയും ചെയ്തു.
പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കണ്ടത്തുകയും പോസ്റ്റ്മോർട്ടം നടത്താതെ ഊരിലെ പാരമ്പര്യ ശവകുടീരത്തിൽ അടക്കുകയും ചെയ്തു. വസ്തുത പരിശോധനയിൽ ഭക്ഷണം കിട്ടാതെ, മരുന്ന് കിട്ടാതെ നോക്കാൻ ആരുമില്ലാതെ അദ്ദേഹം മരണപ്പെട്ടതായാണ് ബോധ്യപ്പെട്ടത് .
ദുടുടി ഊരിലെ ആദിമനിവാസി യുവാവ് ഉണ്ണികൃഷ്ണൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ട് പോലീസ് യഥാവിധി അനേഷിക്കുന്നില്ല. ആദിമനിവാസിയുടെ മരണത്തിന് ജന്തുക്കളുടെ മരണത്തിന്റെ വില പോലും കൽപ്പിക്കുന്നില്ല. കുളപ്പാടി ഊരിലെ ലക്ഷ്മി അമ്മയുടെ വീട് ഇരുപത് വർഷമായി പണി പൂർത്തികരിച്ചിട്ടില്ല.
ദൊടുടി ഊരിലെ ചിന്നസ്വമിയുടെ ആറര ഏക്കർ കൃഷിയിടം അന്യായമായി തമിഴ് വ്യപാരികൾ കൈക്കലാക്കി. കൽപ്പാട്ടി ഊരിലെ പണലി എന്ന യുവാവിന്റെ മുന്നേമുക്കാൽ ഏക്കർ സ്ഥലം അന്യാദീനപ്പെടുകയും, ഭവന നിർമ്മാണം അഞ്ച് വർഷമായി പാതി വഴിയിൽ ഉപേക്ഷിക്കുക്കയും ചെയ്തു.
ലക്ഷ്മി എന്ന വികലാംഗയായ അമ്മക്ക് രണ്ടായിരത്തി പതിനഞ്ചിൽ വികലാംഗ പെൻഷൻ അനുവധിക്കുകയും രണ്ടായിരത്തി പതിനാറിൽ അന്ധയായ ലക്ഷ്മി വീട്ടിൽ ഇല്ല എന്ന കാരണം പറഞ്ഞ് കൊണ്ട് പെൻഷൻ നിർത്തുകയും ചെയ്തു.
വീടുകൾ തോറുമുള്ള പെൻഷൻ വിതരണത്തിൽ വ്യാപകമായ അഴിമതി നിലനിൽക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടു. ബാങ്ക് വഴി കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത് പോലെ നേരിട്ട് വിതരണം ചെയ്യണമെന്നാണ് മുഴുവൻ ആൾക്കാരുടെയും ആവശ്യം. അട്ടപ്പാടി ബ്ലോക്കിലെ നൂറ്റി തൊണ്ണൂറ്റി എട്ട് ഊരുകളിലെ രണ്ടോ മുന്നോ ഊരുകളിൽ 5 മണിക്കൂർ നടത്തിയ അന്വേഷണത്തില്‍ സർക്കാർ ഫണ്ട് വിതരണത്തിലെ വ്യാപകമായ ക്രമക്കേടുകളുടെ നേർ ചിത്രമാണ് കിട്ടിയത്.
അട്ടപ്പാടി ബ്ലോക്കിലെ മുഴുവൻ ഊരുകളിലേയും ക്രമക്കേടുകൾ കണ്ടെത്തുവാനും പരിഹരിക്കുവാനും ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കണമെന്ന് ആസാദ് ഹിന്ദ് ഫൗജ് ആവിശ്യപ്പെട്ടു. ഇനി ഒരു ആദിമനിവാസിയും ഭക്ഷണം കിട്ടാതെയോ ചികിത്സകിട്ടാതെയോ മരിക്കില്ലാ എന്നും അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മൂപ്പൻ കൗൺസിൽ വഴിയും , തായ്ക്കുലം വഴിയും നടപ്പാക്കുമെന്നും, ആസാദ് ഹിന്ദ് ഫൗജിന്റ ദേശിയ കോർഡിനേറ്റർ ഡോ. ഷിഹാബുദ്ദിൻ റാവുത്തർ അട്ടപ്പാടിയിലെ ആദിമനിവാസി ജനതയ്ക്ക് ഉറപ്പ് നൽകി.