New Update
Advertisment
ജിദ്ദ - ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് അധികാരപത്രം കൈമാറി. ജിദ്ദ അൽസലാം കൊട്ടാരത്തിലാണ് രാജാവ് ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചത്. കസാക്കിസ്ഥാൻ അംബാസഡർ ബെരിക് അരിൻ, ചൈനീസ് അംബാസഡർ ചെൻ വീഖിംഗ്, അമേരിക്കൻ അംബാസഡർ ജോൺ അബീസൈദ് എന്നിവരും ഇന്നലെ സൽമാൻ രാജാവിന് അധികാരപത്രങ്ങൾ കൈമാറി. ഒരു മാസം മുന്‍പാണ് ഡോ. ഔസാഫ് സഈദ് സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയി റിയാദില്‍ എത്തിയത്.
സൗദി അറേബ്യയും തങ്ങളുടെ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ വിജയം വരിക്കുന്നതിന് അംബാസഡർമാർക്ക് സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. വിവിധ മേഖലകളിൽ സൗദി അറേബ്യയുമായുള്ള തങ്ങളുടെ രാജ്യങ്ങളുടെ ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കുന്നതിന് പ്രവർത്തിക്കുമെന്ന് അംബാസഡർമാർ പറഞ്ഞു.
സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, സഹമന്ത്രിയും റോയൽ കോർട്ട് പ്രസിഡന്റുമായ ഖാലിദ് അൽഈസ, റോയൽ പ്രോട്ടോ കോൾ വിഭാഗം മേധാവി ഖാലിദ് അൽഅബാദ്, റോയൽ ഗാർഡ് മേധാവി ജനറൽ സുഹൈൽ അൽമുതൈരി, വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി അസ്സാം അൽഖൈൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.