മലപ്പുറം: വനിതാകമ്മീഷൻ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ വനിത കമ്മീഷൻ സിറ്റിങ്ങിൽ ഹാജരായി മാപ്പപേക്ഷ നൽകി.
ബുധനാഴ്ച ജില്ലാ പഞ്ചായത്ത് ഹാളിൽ ഷാഹിദ കമാൽ അടക്കമുള്ള കമ്മീഷൻ അംഗങ്ങൾ നടത്തിയ സിറ്റിങ്ങിലാണ് ഓട്ടോഡ്രൈവർ മാപ്പപേക്ഷ നൽകിയത്. പൊലീസ് കേസെടുത്ത സാഹചര്യത്തിൽ വിഷയം വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം ഇ.എം രാധ അറിയിച്ചു.
ഇത് മറ്റുള്ളവർക്കുകൂടി ഒരു പാഠമാകണമെന്നും അവർ പറഞ്ഞു. വ്യക്തിപരമായ വിഷയമായല്ല, ഒരു സാമൂഹിക പ്രശ്‌നമായാണ് ഇതിനെ സമീപിച്ചതെന്ന് ഷാഹിദ കമാൽ പറഞ്ഞു. സാധാരണക്കാരുമായി നിരന്തരം ഇടപെടുന്ന ഓട്ടോ ഡ്രൈവർമാർക്ക് പെർമിറ്റ് നൽകുന്നതിന് മുമ്പ് ആവശ്യമായ ബോധവത്കരണം നൽകാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കത്ത് നൽകുമെന്ന് അവര്‍ വ്യക്തമാക്കി.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർമാർക്ക് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്താൻ പെരിന്തൽമണ്ണ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദേശം നൽകിയതായും ഷാഹിദ കമാൽ പറഞ്ഞു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രീപെയ്ഡ് ഓട്ടോ സംവിധാനം ഏർപ്പെടുത്തുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.