പാലക്കാട്: ഓട്ടൊമൊബൈൽ മേഖലയിലെ തൊഴിലാളികളെ സർക്കാർ നിരന്തരം അവഗണിക്കുകയാണെന്ന് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് നസീർ കള്ളിക്കാട്.
വർക്ക്ഷോപ്പ് തൊഴിലാളികളുടെ ആനുകൂല്യം ഇല്ലാതാക്കുന്ന സർക്കാർ നിലപാടിനെതിരെ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുമെന്നും നസീർ കളളക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ 40 ഓളം ക്ഷേമനിധി ബോർഡുകളിൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിനെ മാത്രമാണ് സർക്കാർ അവഗണിക്കുന്നത്. 30000 തൊഴിലാളികൾ അംഗങ്ങളായ ക്ഷേമനിധി ബോർഡിൽ സർക്കാറിൻ്റെ അവഗണന കാരണം ഇന്ന് 16000 തൊഴിലാളികളാണ് അവശേഷിക്കുന്നത്.
കോവിഡ് മാനദണ്ഡമുപയോഗിച്ച് വർക്ക്ഷോപ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെങ്കിലും സർക്കാർ അനുമതി നൽകുന്നില്ല. ക്ഷേമനിധിയിൽ 5 കോടിയോളം തൊഴിലാളികൾ അടച്ചിട്ടുണ്ടെങ്കിലും മരണാനന്തര സഹായമല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ല. വർക്ക്ഷോപ്പുകളെ അവശ്യ സർവിസായി പ്രഖ്യാപിക്കുണമെന്ന ആവശ്യത്തെപ്പോലും സർക്കാർ നിരാകരിച്ചു.
വാക്സിനേഷൻ മുൻഗണന ലഭിക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കൂടിയാണ് സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം സംഘടിപ്പിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും നസീർ കളളിക്കാട് പറഞ്ഞു.
ജില്ല പ്രസിഡണ്ട് ജയൻ സി.സി, ജില്ല സെക്രട്ടറി രാജൻ ചെർപ്പുളശ്ശേരി, ഷാഹുൽ ഹമീദ്, സുജിത്ത്, ദയാനന്ദൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.