അവിനാശി: അവിനാശിയിലെ കെഎസ്ആർടിസി ബസ് അപകടത്തിൽ 19 മനുഷ്യ ജീവനുകൾക്കൊപ്പം പൊലിഞ്ഞത് മൂന്ന് പട്ടിക്കുട്ടികളുടെ ജീവന്‍ കൂടി. ബസിലെ യാത്രക്കാരിലാരോ കൊണ്ട് വന്നതായിരുന്നു ഇവരെ. മറ്റ് യാത്രക്കാരെ പോലെ തന്നെ അപകടം നടക്കുമ്പോൾ അവരും നല്ല ഉറക്കത്തിലായിരുന്നുവെന്നാണ് സൂചന.
നാല് പട്ടിക്കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. വിദേശ ബ്രീഡിലുള്ള പട്ടിക്കുട്ടികളായിരുന്നു. അഗ്നിരക്ഷാ സംഘത്തിലെ പ്രവർത്തകരാണ് ബസിൽ നിന്ന് ഇവരെ പുറത്തെടുത്തത്. മൂന്ന് പട്ടിക്കുട്ടികൾ ചത്തിരുന്നു, പരിക്കേറ്റ നാലാമനെ പുറത്തെടുത്തപ്പോഴേക്കും ഓടിക്കളഞ്ഞു.
രണ്ട് കെഎസ്ആർടിസി ജീവനക്കാരടക്കം 19 മലയാളികളാണ് ഇന്നലെ അവിനാശിയിലുണ്ടായ അപകടത്തിൽ മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് കേരളത്തെ നടുക്കിയ അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസിയുടെ സ്കാനിയ ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ച് കയറുകയായിരുന്നു.
പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക കൂടുതല്‍. പരിക്ക് സാരമല്ലാത്തവര്‍ ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരുന്നു. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.