രാജ്യദ്രോഹ കുറ്റം ആരോപിച്ച് ചലചിത്ര പ്രവർത്തക ആയിഷ സുൽത്താനയുടെ കൊച്ചിയിലെ ഫ്ലാറ്റ് കവരത്തി പോലീസ് റെയ്ഡ് ചെയ്തത് ദുരുദ്ദേശത്തോടെയാണെന്ന് എ.എം.ആരിഫ് എം.പി. ആരോപിച്ചു.
ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരുടെ കമ്പ്യൂട്ടറുകളിൽ സൈബർ ചാരന്മാർ നുഴഞ്ഞുകയറി തെളിവുകൾ കെട്ടിച്ചമച്ചെന്ന യു.എസ്.ആസ്ഥാനമായ ഫോറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആയിഷ സുൽത്താനയുടെ ഫ്ലാറ്റിൽ റെയ്ഡ് നടത്തി ലാപ്ടോപ്പ് പിടിച്ചെടുത്തതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിവരും.
ചെയ്യാത്ത കുറ്റം ചെയ്തെന്ന് വരുത്തിത്തീർക്കാനായി തെളിവുകൾ കെട്ടിച്ചമയ്ക്കാനാണ് പോലീസിന്റെ ശ്രമമെന്നും മനുഷ്യാവകാശത്തെ ഹനിക്കുന്ന ഭരണകൂടത്തിന്റെ കിരാത ശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും എം.പി. ഓർമ്മിപ്പിച്ചു.