അയോധ്യ ഭൂമി തർക്ക കേസ് ജനുവരി ആദ്യവാരം പരിഗണിക്കാൻ നേരത്തേ സുപ്രീം കോടതി മാറ്റിവച്ചിരുന്നു. എന്നാൽ അതിനുമുമ്പ് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ച് തള്ളിയത്. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയിൽ തന്നെ കേസ് പരിഗണിക്കുമെന്നും അതിനുമുമ്പ് വാദം കേൾക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ ബഞ്ചായിരുന്നു അയോധ്യ കേസ് പരിഗണിച്ചിരുന്നത്. ദീപക് മിശ്ര വിരമിച്ചതിനെ തുടർന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരെ ഒഴിവാക്കി ചീഫ് ജസ്റ്റിസ് സ്വന്തം ബഞ്ചിലേക്ക് അയോധ്യ കേസ് വരുത്തുകയായിരുന്നു.
ഏതായാലും രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ അയോധ്യ കേസ് വീണ്ടും ചർച്ചാവിഷയം ആകുകയാണ്. രാമ ജൻഭൂമി ന്യാസും വിശ്വഹിന്ദു പരിഷത്തും ആർഎസ്എസും ബിജെപിയും എല്ലാം വീണ്ടും അയോധ്യ രാമജൻമഭൂമി തർക്കം ചർച്ചാവിഷയം ആക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കോടതിയെ മറികടന്ന് ഓർഡിനൻസിലൂടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനും ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.