Advertisment

ജയ്ഷെ തലവന്‍ മസൂദ് അസ്‌ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം.....ഡല്‍ഹിയിലെ 4 പ്രമുഖ ഹോട്ടലുകളില്‍ താമസിച്ച പാക്ക് ഭീകരന്‍ ബസ്സിലും സ്വൈരവിഹാരം നടത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്ഷെ തലവന്‍ മസൂദ് അസ്‌ഹര്‍ ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം. ഡല്‍ഹിയിലെ 4 പ്രമുഖ ഹോട്ടലുകളില്‍ താമസിച്ച പാക്ക് ഭീകരന്‍ അന്ന് ബസ്സിലും സ്വൈരവിഹാരം നടത്തി.

Advertisment

രണ്ടാഴ്ചയ്ക്കു ശേഷം ശ്രീനഗറില്‍ പിടിയിലായപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍. 1994 ജനുവരി 29ന് ധാക്കയില്‍ നിന്ന് ബംഗ്ലദേശ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

publive-image

പോര്‍ച്ചുഗീസ് പാസ്പോര്‍ട്ട് കണ്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ജന്‍‌മദേശം ഗുജറാത്ത് ആണെന്നായിരുന്നു മറുപടി. ആ വിശദീകരണത്തില്‍ പുറത്തുകടക്കാനായി. തുടര്‍ന്ന്, ടാക്സി ഡ്രൈവറാണ് ചാണക്യപുരിയിലെ അശോക ഹോട്ടലില്‍ എത്തിച്ചത്.

അന്നു രാത്രി സന്ദര്‍ശകരായി ഭീകരസംഘടനാ ബന്ധമുള്ള 2 പേര്‍ എത്തി. അവരോടൊപ്പം പിറ്റേന്ന് കാറില്‍ യുപിയിലെ ദിയോബന്ദിലെ ദാറുല്‍ഉലൂം മതപഠനകേന്ദ്രം സന്ദര്‍ശിച്ചു. പിറ്റേന്ന് സഹാരന്‍പുരിലേക്ക്. ഈ യാത്രകളിലൊന്നും യഥാര്‍ഥ പേരോ വിവരങ്ങളോ വെളിപ്പെടുത്തിയില്ല.

ജനുവരി 31ന് ഡല്‍ഹിയില്‍ മടങ്ങിയെത്തി. കൊണാട്ട്പ്ലേസിനു സമീപത്തെ ഹോട്ടല്‍ ജന്‍പഥില്‍ താമസിച്ചു. ഇതിനടുത്ത ദിവസങ്ങളിലാണ് ബസ്സില്‍ ലക്നൗവിലേക്കു പോയത്. ബസ്സില്‍ തന്നെ മടക്കം. കരോള്‍ ബാഗിലെ ഷീഷ് മഹല്‍ ഹോട്ടലിലായിരുന്നു പിന്നെ താമസിച്ചത്.

പോര്‍ച്ചുഗീസ് വിലാസവും വലി ആദം ഇസ്സ എന്ന പേരുമാണ് ഇവിടെയെല്ലാം നല്‍കിയത്. ഫെബ്രുവരി 9ന് വിമാനമാര്‍ഗം ശ്രീനഗറിലെത്തി. പിറ്റേന്ന് വഴികാട്ടിയുടെ സഹായത്തോടെ അനന്ത്‌നാഗിലെ മതിഗുണ്ടില്‍ പാക്ക് ഭീകരരുടെ താവളത്തിലെത്തി. ഇവിടെനിന്നു മടങ്ങുമ്ബോള്‍ കാര്‍ കേടായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലായി സഞ്ചാരം.

വഴിയില്‍ സൈന്യത്തിന്റെ വാഹനപരിശോധനയില്‍ കുടുങ്ങി. കൂടെയുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവച്ചു. മസൂദും കൂടെയുണ്ടായിരുന്ന അഫ്ഗാനിയും പിടിയിലായി.

Advertisment