കൊച്ചി : മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമെന്ന ചലച്ചിത്ര നിർമാതാക്കളുടെ ആരോപണത്തില്‍ ഇടപെട്ട് ഫെഫ്ക. ആരോപണം ഉന്നയിച്ച നിർമാതാക്കൾ തെളിവു നൽകണം. സിനിമാ മേഖലയോടുള്ള അനുഭാവം കൊണ്ടാണ് സർക്കാർ പക്വതയോടെ പ്രതികരിച്ചതെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
‘ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ പുകമറയിൽ നിർത്തേണ്ട കാര്യമില്ല. കയ്യിലുള്ള വിവരങ്ങൾ കൃത്യമായി കൈമാറിയാൽ സർക്കാർ വേണ്ടതു ചെയ്യും. അതല്ലാതെ സർക്കാർ കാടടച്ചു വെടിവയ്ക്കുന്നില്ല എന്നത് സർക്കാരിന്റെ പക്വതയായിട്ടും സിനിമയെ അവർ എത്രത്തോളം അനുഭാവപൂർവം നോക്കിക്കാണുന്നു എന്നതിനു തെളിവായിട്ടുമാണ് ഞങ്ങൾ കാണുന്നത്’ – ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങൾ സിനിമാ സെറ്റിൽ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന നിർമാതാക്കളുടെ ആരോപണം വിവാദം സൃഷ്ടിച്ചിരുന്നു. സിനിമാ ലൊക്കേഷനുകളിൽ പൊലീസ് തിരച്ചിൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.