ദില്ലി: ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്നൗ സിബിഐ കോടതി ഇന്ന് വിധി പറയും. മസ്ജിദ് തകർത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരാണ് കേസിലെ പ്രതികൾ.
ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബർ 6 ലെ ആ സംഭവം. അന്വേഷണത്തിനായി രൂപീകരിച്ച ലിബറാൻ കമ്മീഷൻറ് റിപ്പോർട്ട് 17 വർഷം വൈകിയെങ്കിൽ, 28 വർഷത്തിന് ശേഷമാണ് മസ്ജിദ് തകർത്ത കേസിലെ വിധി വരുന്നത്.
എ കെ അദ്വാനി, മുരളി മനോഹർജോഷി, ഉമാഭാരതി, കല്ല്യാൺ സിംഗ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിൽ കഴിയുന്ന ഉമാഭാരതി കോടതിയിലെത്തില്ല. വധശിക്ഷയെ നേരിടാനും തയ്യാറെന്നും വിധി എതിരായാൽ ജാമ്യം തേടില്ലെന്നും ഉമാഭാരതി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ദേശീയ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തിയാണ് ഉമാഭാരതിയുടെ കടുത്ത നിലപാടിന് പിന്നിലെന്ന സൂചനയും ഉണ്ട്.
മസ്ജിദ് തകർത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടിലെന്നുമാണ് എൽ കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്. പക്ഷെ, മസ്ജിദ് തകർക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു.