മാതാപിതാക്കൾ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടു പോയ നിരവധി കുട്ടികളുണ്ട്. അത്തരം കുട്ടികളെ സഹായിക്കുന്നതിനായി നിരവധി സന്ദേശങ്ങളും കോളുകളും സോഷ്യൽ മീഡിയയിൽ കാണാറുമുണ്ട്. സമാനമായ ഒരു സാഹചര്യത്തിൽ, ജിടിബി നഗറിലെ റേഡിയോ കോളനിയിലെ ഒരു ദമ്ബതികളുടെ ബന്ധു 6 മാസം പ്രായമുള്ള ആൺകുട്ടിയുടെ സംരക്ഷണത്തിനായി ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിളിനെ സമീപിച്ചതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
എൻഡിടിവിയിലെ ഒരു വാർത്താ റിപ്പോർട്ട് അനുസരിച്ച്, ആറുമാസം പ്രായമുള്ള ആൺകുട്ടിയുടെ മാതാപിതാക്കൾ കോവിഡ് പോസിറ്റീവായി. ഇരുവർക്കും ക്വാറൻറൈൻ നിർദ്ദേശിച്ചതോടെ നെഗറ്റീവായ പിഞ്ചുകുഞ്ഞിന്റെ എന്തു ചെയ്യുമെന്നറിയാതെ മാതാപിതാക്കൾ ആശങ്കാകുലരായി.
ലോക്ക്ഡൗൺ കാരണം അടിയന്തര പാസുകൾ ലഭിക്കാത്തതിനാൽ ഡൽഹിയിലെയും യുപിയിലെയും വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ ബന്ധുക്കൾക്ക് കുഞ്ഞിന്റെ അടുക്കൽ എത്താനുമായില്ല. ഇവരുടെ അവസ്ഥ മനസ്സിലാക്കി മീററ്റിൽ നിന്നുള്ള ബന്ധുക്കളിൽ ഒരാൾ ഹെഡ് കോൺസ്റ്റബിൾ രാഖിയെ സമീപിച്ചു.
ദമ്ബതികളുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ രാഖി മാതാപിതാക്കളെയോ ബന്ധുക്കളെ ലഭ്യമാകുന്നതുവരെ കുഞ്ഞിനെ പരിപാലിക്കാൻ തയ്യാറാകുകയായിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടപ്പോൾ കോൺസ്റ്റബിൾ കുട്ടിയെ ഉത്തർപ്രദേശിലെ മോദിനഗറിലെ മുത്തശ്ശിയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു.
ആളുകൾക്ക് സംരക്ഷണം നൽകുന്നതിനൊപ്പം ഒരു പരിപാലകയുടെ വേഷം കൂടിയാണ് ഡൽഹിയിലെ ഈ പോലീസുകാരി നിർവഹിച്ചത്. ഇത്തരത്തിൽ വീട്ടിൽ മുതിർന്ന അംഗങ്ങൾ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ നിരവധി കുഞ്ഞുങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.