വാഷിങ്ടൻ: ബെഹ്‌റൈന്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. ബഹ്റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും ഒന്നിച്ചു നീങ്ങാൻ തയാറാണെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. അമേരിക്കയുടെ രണ്ട് നല്ല സൃഹൃത്ത് രാജ്യങ്ങള്‍ സൗഹൃദത്തിലേക്ക് പോകുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
യുഎസ്, ബഹ്റൈൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയും ട്രംപ് പങ്കുവച്ചു. ഒരു മാസത്തിനിടെ ഗള്‍ഫ് മേഖലയിലെ രണ്ടാമത്തെ രാജ്യമാണ് ഇസ്രയേലുമായി സഹകരണം പ്രഖ്യാപിക്കുന്നത്. നേരത്തെ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം യുഎഇ പുനഃസ്ഥാപിച്ചിരുന്നു.