തിരുവനന്തപുരം: അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയെന്ന് സിബിഐക്ക് മുന്നിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി. പിന്നീട് അർജുൻ എന്തുകൊണ്ടാണ് ഇക്കാര്യം മാറ്റിപ്പറഞ്ഞതെന്ന് അറിയില്ലെന്നും ലക്ഷ്‌മി അന്വേഷകസംഘത്തോട് പറഞ്ഞു. ലക്ഷ്‌മിയുടെ സഹോദരൻ പ്രസാദിന്റെ മൊഴിയും സിബിഐ രേഖപ്പെടുത്തി.
ചൊവ്വാഴ്‌ച വൈകിട്ടാണ് സംഘം ലക്ഷ്‌മിയുടെ വീട്ടിൽ എത്തിയത്. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ് തമ്പിയെന്ന് ലക്ഷ്‌മി പറഞ്ഞു. നികുതി അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്‌തിരുന്നത് വിഷ്‌ണുവായിരുന്നു. പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും സിബിഐ തേടി. ഇവർക്ക് ബാലഭാസ്‌കർ പണം നൽകിയിട്ടുണ്ട്.
ഇത് തിരിച്ചുകിട്ടിയതായി ബാലഭാസ്‌കർ പറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ പരിശോധിച്ചപ്പോൾ ശരിയാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞു. കുഞ്ഞിനുള്ള വഴിപാട് നിറവേറ്റാനാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോയത്. യാത്ര മുൻകൂട്ടി തീരുമാനിച്ചതാണെന്നും ലക്ഷ്‌മി മൊഴി നൽകി.
ബാലഭാസ്‌കറിന്റെ മരണശേഷം സ്വർണക്കടത്ത് കേസിൽ പ്രകാശ് തമ്പിയും അർജുനും അറസ്‌റ്റിലായതിനെത്തുടർന്ന് അപകടവുമായി ബന്ധപ്പെട്ട് ചില പ്രാഥമിക മൊഴി എടുക്കലാണ് ചൊവ്വാഴ്‌ച നടന്നത്.