Advertisment

‘ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരിക നായകനല്ല ; ജാതിബോധത്തിനും മതവിശ്വാസത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരിക നായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല ;  തന്നെ സാംസ്‌കാരിക നായകന്‍ എന്നു വിളിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: തന്നെ സാംസ്‌കാരിക നായകന്‍ എന്നു വിശേഷിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സുഹൃത്തുക്കള്‍ക്ക് അയച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്.

Advertisment

‘ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരിക നായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരികനായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല.’ എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിക്കുന്നത്.

publive-image

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്:

ഈയിടെ ചില മാദ്ധ്യമങ്ങള്‍ എന്നെ ‘സാംസ്‌കാരിക നായകന്‍’ എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാന്‍ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്.

പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല. ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരികനായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരികനായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല.

എഴുത്തുകാരന്‍ എന്ന നിലയിലാണെങ്കില്‍ യാതൊരുവിധ അവാര്‍ഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. എന്റെ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാന്‍ മലയാളികളുടെ സര്‍വ്വസമ്മതനായ കവിയുമല്ല.

ഒരു പ്രാസംഗികനോ പ്രഭാഷകനോ ആയി അറിയപ്പെടാന്‍ ഞാന്‍ ഒരുതരത്തിലും ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളുടെ കഠിനമായ നിര്‍ബ്ബന്ധം മൂലം മാത്രമാണ് വല്ലപ്പോഴും പ്രസംഗിക്കേണ്ടിവരുന്നത്. ഞാന്‍ മലയാളികളുടെ പ്രസംഗകനോ പ്രഭാഷകനോ ഒന്നുമല്ല. ഒരിക്കല്‍ക്കൂടി പറയട്ടെ, മലയാളികളെ പ്രതിനിധീകരിക്കാനോ അവരുടെ സംസ്‌കാരത്തെ നയിക്കാനോ ആവശ്യമായ യാതൊരുവിധ യോഗ്യതയും എനിക്കില്ല. അതിനാല്‍ എന്നെ ‘സാംസ്‌കാവരിക നായകന്‍’ എന്നുവിളിക്കരുതേ എന്നു എല്ലാവരോടും താഴ്മയായി അപേക്ഷിക്കുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാട്.

Advertisment