കൊല്ലം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനനുകൂലമായ നിലപാട് സ്വീകരിക്കുന്ന ആർ. ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ എൻ.എസ് .എസിൽ തന്നെ എതിർപ്പ് ശക്തമാണ്. കഴിഞ്ഞ അര നൂറ്റാണ്ടിലേ റെയായി പത്തനാപുരം താലൂക്ക് യൂണിയൻ എന്‍ എസ് എസ് പ്രസിഡണ്ട് എന്ന പദവിയിൽ തുടരുന്ന അദ്ദേഹത്തിനെ തിരെ താലൂക്ക് യൂണിയനിലെ കരയോഗങ്ങൾക്കിടയിലും വിമർശനങ്ങളും എതിർപ്പുകളും ഉയരുകയാണ്.
രണ്ടുദിവസം മുൻപ് കൊല്ലത്തു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വിശദീകരണയോഗത്തിൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബാലകൃഷ്‌ണപിള്ള എല്‍ ഡി എഫ് സർക്കാരിനെ അനുകൂലിച്ചും എന്‍ എസ് എസ് നേതൃത്വത്തിന്റെ നിലപാടുകളെ പൂർണ്ണമായി തള്ളിക്കൊണ്ടും നടത്തിയ പ്രസംഗവും അതേത്തുടർന്നുള്ള അദ്ദേഹത്തിൻറെ സമീപനങ്ങളുമാണ് ഇപ്പോൾ അദ്ദേഹത്തിനെതിരേയുള്ള നീക്കങ്ങൾക്കു പ്രധാനകാരണം.
ഇടമലയാർ കേസിൽ സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ എന്‍ എസ് എസ് ആസ്ഥാനത്തു ക്ഷണിച്ചു വരുത്തി എന്‍ എസ് എസിന്റെ പൂർണപിന്തുണ സെക്രട്ടറി സുകുമാരൻ നായർ അദ്ദേഹത്തിനുറപ്പുനൽകിയ കാര്യവും പലരും ഓർമ്മിപ്പിക്കുന്നു. അന്ന് അദ്ദേഹത്തെ ശക്തമായി എതിർത്തിരുന്നതും എല്‍ ഡി എഫ് ആയിരുന്നു.
ഇപ്പോൾ എന്‍ എസ് എസ് താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നാമജപഘോഷയാത്രകൾ സംഘടിപ്പിച്ചപ്പോൾ പത്തനാപുരം യൂണിയൻ ഇതുവരെ അതിനും തയ്യാറായിട്ടില്ല എന്നതാണ് കരയോഗം ഭാരവാഹികളെയും അംഗങ്ങളെയും ചൊടിപ്പിച്ചിരിക്കുന്നതും.പല കരയോഗങ്ങളിലും നടന്ന പൊതുയോഗ ങ്ങളിൽ ഇത് ചർച്ചയാവുകയും ചെയ്തിരുന്നു.
എന്‍ എസ് എസ് നേതൃത്വം സ്വീകരിച്ച നിലപാടുകൾക്ക് ഘടകവിരുദ്ധമായ നിലപാട് കൈക്കൊള്ളുന്ന ബാലകൃഷ്ണപി ള്ളയെ താലൂക്ക് യൂണിയൻ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില കരയോഗങ്ങൾ ചങ്ങനാശ്ശേരിയിലെ എന്‍ എസ് എസ് ആസ്ഥാനത്തിന് പരാതി നൽകിയ തായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.