ബെംഗളൂരു: ക്ഷേത്രദർശനത്തിനെത്തി ലോക്ക്ഡൗൺ കാരണം കുടുങ്ങിപ്പോയ ദമ്പതിമാർ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു.
35 വയസ്സുള്ള ഭാര്യയെ ഭർത്താവ് മകളുടെ മുന്നിൽവെച്ച് അടിച്ചുകൊന്നു. ബെംഗളൂരുവിന് സമീപം ദൊഡ്ഡേരിയിലെ ഒരു ക്ഷേത്രവളപ്പിലായിരുന്നു സംഭവമെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.മാർച്ച് 23 നാണ് ബാസവരാജ-സാവിത്രാമ്മ ദമ്പതിമാർ മകളോടൊപ്പം ദൊഡ്ഡേരിയിലെ ആഞ്ജനേയ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ദാമ്പത്യപ്രശ്നങ്ങൾക്ക് പരിഹാരം തേടി ക്ഷേത്രദർശനം നടത്തി പുരോഹിതനിൽനിന്ന് അനുഗ്രഹവും തേടാനായിരുന്നു ഇവർ ഉദ്ദേശിച്ചത്.
എന്നാൽ മാർച്ച് 23 നും 24 നും ഇവർക്ക് പുരോഹിതനെ കാണാൻ പറ്റിയില്ല. ഇതിനിടെ 24-ാം തീയതി പ്രധാനമന്ത്രി രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ അവിടെ കുടുങ്ങിപ്പോവുകയും ചെയ്തു. തുടർന്ന് ക്ഷേത്രവളപ്പിൽ തന്നെ പുരോഹിതൻ നൽകുന്ന ഭക്ഷണവും കഴിച്ചായിരുന്നു മൂവരും കഴിഞ്ഞുകൂടിയത്.
എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ ദമ്പതിമാർ തമ്മിൽ തർക്കം ഉടലെടുത്തു. നേരത്തെ ഭാര്യയെ സംശയമുണ്ടായിരുന്ന ബാസവരാജ ഇതിനെചൊല്ലിയാണ് ക്ഷേത്രവളപ്പിൽവെച്ച് തർക്കത്തിലേർപ്പെട്ടത്. തുടർന്ന് ഭാര്യയെ മർദിക്കുകയും വലിയ വടി ഉപയോഗിച്ച് അടിച്ചു കൊല്ലുകയുമായിരുന്നു. അമ്മയെ മർദിക്കുന്നത് കണ്ട മകൾ ക്ഷേത്രത്തിലെ പുരോഹിതനെ വിളിച്ചുകൊണ്ടുവന്നെങ്കിലും സാവിത്രാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവെച്ച് തന്നെ ഇവർ മരിച്ചു. ഭാര്യ മരിച്ചെന്ന് മനസിലാക്കിയതോടെ ബാസവരാജ പ്രദേശത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.