ഡൽഹി: പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനക്കെതിരെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി രംഗത്തെത്തി. രാജ്യത്ത് മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ഷായുടെ പ്രസ്താവനയോടാണ് അദ്ദേഹം പ്രതികരിച്ചത്. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുൽ മോമൻ പറഞ്ഞു.
എല്ലാവരെയും സമത്വത്തോടെയാണ് കാണുന്നത്. സമാധാനത്തോടെയാണ് എല്ലാവരും രാജ്യത്ത് കഴിയുന്നത്. ഇത് മനസിലാക്കണമെങ്കിൽ അമിത് ഷാ കുറച്ചുനാൾ ബംഗ്ലാദേശിൽ താമസിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബിൽ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കും. ഇന്ത്യയുടെ പുതിയ നടപടി ഇരുരാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നതായും മന്ത്രി അബ്ദുൽ മോമൻ വ്യക്തമാക്കി.
ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഇന്നലെ ബില്‍ അവതരണ വേളയില്‍ അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. അവരെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ ബില്ലെന്ന അമിത് ഷാ പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.