ധാക്ക: ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് ബംഗ്ലദേശിൽ സംസ്കാരച്ചടങ്ങിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. മതാധ്യാപകനും രാഷ്ട്രീയപ്പാർട്ടി നേതാവുമായ മൗലാന സുബായർ അഹമ്മദ് അൻസാരിയുടെ കബറടക്കത്തിനാണ് വിലക്കുകൾ മറികടന്ന് ജനമെത്തിയത്.
ബ്രഹ്മാൻബാരിയ ജില്ലയിൽ നടന്ന കബറടക്കത്തിൽ ലക്ഷത്തിലധികം പേർ പങ്കെടുത്തതായി പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റന്റ് ഷാ അലി ഫർഹദും ജില്ലയുടെ പൊലീസ് വക്താവ് ഇംതിയാസ് അഹമ്മദും സ്ഥിരീകരിച്ചു. പ്രാർഥനയ്ക്കുപോലും അഞ്ചുപേരിലധികം കൂടരുതെന്നായിരുന്നു ബംഗ്ലദേശിലെ നിയന്ത്രണം.
കബറടക്കത്തിൽ പങ്കെടുക്കാൻ പലയിടങ്ങളിൽനിന്നായി ബ്രഹ്മാൻബാരിയ ജില്ലയിലേക്കുള്ള റോഡുകളിൽ പതിനായിരക്കണക്കിനുപേരാണ് കാൽനടയായി എത്തിയതെന്ന് ഇസ്‌ലാമിസ്റ്റ് പാർട്ടിയുടെ ജോയിന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് മമൂനുൽ ഹഖ് പറഞ്ഞു. പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. ഞായറാഴ്ച വരെ ബംഗ്ലദേശിൽ 2,456 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്